ആയിരക്കണക്കിന് യു.എസ് പൗരന്മാരെ വഞ്ചിച്ച് പണം തട്ടിയെന്നാണ് കേസ് ഇന്ത്യന്‍ കോള്‍ സെന്‍ററുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടക്കുന്നുവെന്ന് യു.എസ്

ന്യൂയോര്‍ക്ക്: കോള്‍ സെന്ററിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതിന് 21 ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ തടവുശിക്ഷ. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ പേരില്‍ ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരുടെ പക്കല്‍ നിന്നും പണം തട്ടിച്ചുവെന്നാണ് കേസ്. 

അമേരിക്കയില്‍ ഇത്തരത്തില്‍ സാമ്പത്തികത്തട്ടിപ്പ് നടത്തുന്ന കണ്ണികള്‍ സജീവമാണെന്നും അത്തരം സംഘങ്ങള്‍ക്കെതിരായ നീക്കത്തിന്റെ ആദ്യപടിയായാണ് നടപടിയെടുത്തിരിക്കുന്നതെന്നും യു.എസ് അറിയിച്ചു. 

രാജ്യത്തിന് പുറത്ത് നിന്നെത്തിയവരാണ് കൂടുതലും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്നും യു.എസ് ആരോപിച്ചു. വിവിധ തരത്തിലുള്ള ടെലിഫോണ്‍ തട്ടിപ്പുകളാണ് ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ നടത്തുന്നത്. അവശനിലയില്‍ കഴിയുന്ന യു.എസ് പൗരന്മാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്- പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 

കേസുമായി ബന്ധപ്പെട്ട് നാല് മുതല്‍ ഇരുപത് വര്‍ഷം വരെയാണ് തടവിന് വിധിച്ചിരിക്കുന്നത്. ഓരോരുത്തരുടേയും പേരിലുള്ള കുറ്റത്തിന് അനുസരിച്ചാണ് തടവ്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെയെല്ലാം ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കും.