ദില്ലി: ഇരുപത്തൊന്നുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയായ ഒാട്ടോ ഡ്രൈവറെ ഇരയായ പെൺകുട്ടി സെക്കന്‍റുകൾക്കകം തിരിച്ചറിഞ്ഞു. മുഹമ്മദ് ഇർഫാനെ (29)യാണ് ബുറൈൽ മാതൃകാ ജയിലിൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടന്ന പരേഡിൽ പെൺകുട്ടി തിരിച്ചറിഞ്ഞത്. പത്ത് പേരെ അണിനിരത്തിയായിരുന്നു തിരിച്ചറിയൽ പരേഡ്.
വനിതാ പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണ് പെൺകുട്ടിയെ ജയിലിൽ എത്തിച്ചത്. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞെന്നും ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷൻ ഹൗസ് ഒാഫീസർ നസ്ബീർ സിങ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത ശേഷം രണ്ട് കൂട്ടുപ്രതികൾ ആരെല്ലാമെന്ന് ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞു. ദാരുണമായ ബലാത്സംഗം അരങ്ങേറിയത് ചാണ്ഡിഗഡിലാണ്. ഒരാഴ്ച പ്രയ്തനം നടത്തിയാണ് ആദ്യ അറസ്റ്റ് നടത്തിയത്. മറ്റ് രണ്ട് പേർ അവരുടെ സിരക്പൂരിലെ വീട്ടിൽ നിന്ന് ഒളിവിൽ പോയിട്ടുണ്ട്.
ഇർഫാനെ പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലിൽ ഗരീബ് (22), പോപ്പു (23) എന്നിവരാണ് കൂട്ടുപ്രതികൾ എന്ന് സൂചന ലഭിച്ചിട്ടുണ്ട്. മൂവരും മദ്യപിച്ചിരിക്കുമ്പോഴാണ് സ്ത്രീയെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത്.
