മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയും കൊലയാളി സംഘവും പിടിയില്‍

ഉദയ്പൂര്‍: മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയും കൊലയാളി സംഘവും പിടിയില്‍.സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മോഹിത് എന്ന 21കാരനെയാണ് സംഘം കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം. സ്ഥലം വില്‍ക്കുന്നതിനെ മകന്‍ എതിര്‍ത്തതിനാണ് സ്വന്തം മകനെ കൊല്ലാന്‍ ഒരു ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കിയത്. 

 രാട്ടി തലായിക്ക് സമീപത്തെ ദേശീയ പാതയില്‍ നിന്നും പോലീസ് മോഹിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അമ്മ പ്രേംലത സുതാര്‍, സഹോദരന്‍ കിഷാന്‍ സുതാര്‍, മഹാദേവ് ദക്കാദ് ഗണ്‍പത് സിങ് എന്നിവരെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്‍റെ കഥ പുറത്താകുന്നത്. 

പിതാവിന്‍റെ മരണശേഷം മോഹിതിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നിന് അടിമയായ ഇയാള്‍ പലപ്പോഴും അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇത് അസഹനീയമായതിനെത്തുടര്‍ന്ന് പ്രേംലത മകളുടെ വീട്ടിലേയ്ക്ക് താമസം മാറ്റി. 

പിന്നീട് ഇവര്‍ തന്റെ പേരിലുള്ള സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ മകന്‍ എതിര്‍ത്തു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.