ഹൈദരാബാദ്: സെക്കന്തരാബാദില്‍ യുവതിയെ മുന്‍ സഹപ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് പച്ചയ്ക്ക് കത്തിച്ചു. സെക്കന്തരാബാദിലെ ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റായ സന്ധ്യാ റാണിയെ(24) ആണ് വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ മുന്‍ സഹപ്രവര്‍ത്തകന്‍ നടുറോഡില്‍ നിന്ന് തൊകൊളുത്തി കൊലപ്പെടുത്തിയത്. മുന്‍ സഹപ്രവര്‍ത്തകന്‍ കാര്‍ത്തിക് ആണ് ഈ ക്രൂരകൃത്യം നടത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

രണ്ടു വര്‍ഷം മുന്‍പ് വരെ ഇവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അടുത്ത ബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിക നിരന്തം സന്ധ്യയെ ശല്യപ്പെടുത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. തന്‍റെ ഇംഗിതത്തിന് സന്ധ്യ വഴങ്ങില്ലെന്ന് കണ്ടതോടെ ഇയാള്‍ പല തവണ ഭീഷണിയും മുഴക്കിയിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സന്ധ്യയെ കാര്‍ത്തിക് ബൈക്കില്‍ പിന്തുടര്‍ന്നു. ഇരുവരും തമ്മില്‍ റോഡില്‍ വച്ച് വാക്കുതര്‍ക്കവുമുണ്ടായി. 

രക്ഷപ്പെട്ട് പോകാന്‍ ശ്രമിച്ച സന്ധ്യയ്ക്കു നേര്‍ക്ക് ഇയാള്‍ കന്നാസില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം ബൈക്കില്‍ കടന്നുകളയുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആളിക്കത്തുന്ന തീയുമായി ഓടുന്ന സന്ധ്യയെ കണ്ടത്. ഉടന്‍തന്നെ അവര്‍ തീകെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60% പൊള്ളലേറ്റിരുന്ന സന്ധ്യ തന്നെയാണ് തന്നെ ആക്രമിച്ചത് കാര്‍ത്തിക് ആണെന്ന് പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. 

കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയൊന്നും ഇല്ലാതെയാണ് കാര്‍ത്തിക് കഴിഞ്ഞിരുന്നതെന്നും അമിതമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നും കാര്‍ത്തിക നിരന്തരം സന്ധ്യയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇതിനു വഴങ്ങാതെ വന്നതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.