പ്രളയക്കെടുതി: സപ്ലൈക്കോയ്ക്ക് 25 കോടി നഷ്ടപരിഹാരം നൽകിയതായി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്
നിലവിലെ തുക നഷ്ടം പരിഹരിക്കാൻ മതിയാകുന്നതല്ല എന്നും ആവശ്യപ്പെട്ടത് 132 കോടി രൂപ ആണെന്നും സപ്ലൈക്കോ എം ഡി എം എസ് ജയ
കൊച്ചി: പ്രളയക്കെടുതിയില്‍ സപ്ലൈക്കോയ്ക്ക് 25 കോടി പ്രാഥമിക നഷ്ടപരിഹാരം നൽകിയതായി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്. സംസ്ഥാനത്തു പ്രളയ ദുരിതാശ്വാസ ഇനത്തിൽ ഒറ്റ തവണയായി നൽകുന്ന ഏറ്റവും കൂടിയ തുക ആണിതെന്നു ഇൻഷുറൻസ് കമ്പനി. നിലവിലെ തുക നഷ്ടം പരിഹരിക്കാൻ മതിയാകുന്നതല്ല എന്നും ആവശ്യപ്പെട്ടത് 132 കോടി രൂപ ആണെന്നും സപ്ലൈക്കോ എം ഡി എം എസ് ജയ പ്രതികരിച്ചു.
മഹാപ്രളയത്തിൽ നാട് മുങ്ങിയപ്പോള്‍ കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനും ഉണ്ടായത് കോടികളുടെ നഷ്ടം ആയിരുന്നു. ഗോഡൗണുകളില്‍ വെള്ളം കയറി, നെല്ലും, അരിയും നശിച്ചു. എറണാകുളം, ആലപ്പുഴ ,കോട്ടയം ജില്ലകളിലെ മില്ലുകള്‍ പ്രളയത്തിൽ മുങ്ങിയപ്പോള് സപ്ലൈകോക്ക് നഷ്ടമായത് 132 കോടി രൂപയാണ്. ഈ തുകയുടെ ആദ്യ ഘടുവായാണ് ഇരുപത്തിയഞ്ച് കോടി രൂപ സപ്ലൈകോയ്ക്ക് ലഭിച്ചത്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്ന കമ്പനിയാണ് തുക കൈമാറിയത്.
സംസ്ഥാനത്തു പ്രളയ ദുരിതാശ്വാസ ഇനത്തിൽ ഒറ്റ തവണയായി നൽകുന്ന ഏറ്റവും കൂടിയ തുക ആണിതെന്നും കമ്പനി അവകാശപ്പെടുന്നു.എന്നാൽ നഷ്ടം നികത്താൻ ഈ തുക കൊണ്ട് മാത്രം കഴിയില്ലെന്ന് സപ്ലൈകോ എംഡി എംഎസ് ജയ പ്രതികരിച്ചു. ബാക്കി തുക കൂടി അടിയന്തരമായി ലഭ്യമാകാൻ സപ്ലൈകോ, ഇൻഷുറൻസ് കമ്പനിയെ സമീപിച്ചിട്ടുണ്ട്.പരിശോധനകൾ പൂർത്തിയാക്കി ഉടൻ തന്നെ രണ്ടാം ഘട്ട തുകയും കൈമാറുമെന്നാണ് കമ്പനിയുടെ പ്രതികരണം.