Asianet News MalayalamAsianet News Malayalam

സംയുക്ത ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു; ട്രെയിനുകള്‍ തടഞ്ഞു

സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞു. 

48 hours strike begins
Author
Thiruvananthapuram, First Published Jan 8, 2019, 7:04 AM IST

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞു. വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്സ്പ്രസുകള്‍ തടഞ്ഞു. വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു. അതേസമയം, സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍ തൃപ്പുണിത്തുറയില്‍ തടഞ്ഞു. എറണാകുളത്ത് നിന്നുള്ള കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ മുടങ്ങി. വയനാട് നിന്നുളള കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലേക്കുള്ള സര്‍വീസുകളും മുടങ്ങി. 

തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും. കെഎസ്ഐആർടിസി തൊഴിലാളികളും പണിമുടക്കുന്നതിനാൽ സർവ്വീസ് നിശ്ചലമാകും. എന്നാൽ ശബരിമലയിലേക്കുള്ള സർവ്വീസുകൾ ഉണ്ടാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. റെയില്‍വേ ജീവനക്കാരില്‍ ബി എം എസ് ഒഴികെയുള്ള  തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അക്രമസംഭവങ്ങളിൽ കർശന നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കുന്നവരെയും, വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്നവരെയും ഉടൻ അറസ്റ്റ് ചെയ്യാനാണ് നിർദേശം.

സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകൾക്കും ഇന്നും നാളെയും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമോയോന്നതിൽ ആശങ്കയുണ്ട്. പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടു ദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും എംഡി ടോമിന്‍ തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിനുകള്‍ വിട്ടുുവീഴ്ചയ്ക്ക് തയ്യാറായില്ല. 

അതേസമയം, ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സുരക്ഷ പൊലീസ് നൽകും. കടക‌ൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം. ബിജെപി ഹര്‍ത്താലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ പണിമുടക്ക് ദിനം സമാനമായ പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios