വീട്ടുകാർ ഉപേക്ഷിച്ചു 50 കാരി തനിച്ച് താമസിക്കുന്നു
കോഴിക്കോട്: വീട്ടുകാർ ഉപേക്ഷിച്ച 50കാരി പെരുമഴയത്ത് ഭക്ഷണം പോലുമില്ലാതെ പ്ലാസ്റ്റിക് ഷീറ്റിന് കീഴിൽ തനിച്ച് കഴിയുന്നു. കോഴിക്കോട് കരിങ്ങാട് സ്വദേശി പുറക്കര ബിൻസിയാണ് കാടിനോട് ചേർന്ന പ്രദേശത്ത് തനിച്ച് താമസിക്കുന്നത്.
കാട്ടാനയിറങ്ങുന്ന പ്രദേശത്ത് പെരുമഴയത്ത് ടാർപായയ്ക്ക് കീഴിൽ ഒരു കട്ടിലിട്ട് രണ്ട് മാസമായി ബിൻസി ഇങ്ങനെ കഴിയുന്നു. അച്ഛൻ നേരത്തെ മരിച്ചു. ബിൻസിക്ക് അമ്മയും നാല് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. സഹോദരൻ ജോമോന്‍റെ കൂടെയായിരുന്നു ബിന്‍സി വർഷങ്ങളായി താമസിച്ചിരുന്നത്. എന്നാല്‍, സഹോദരന്‍റെ ഭാര്യയുടെ പീഡനം സഹിക്കവയ്യാതായപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിയെന്ന് ഇവർ പറയുന്നു.
കാലിൽ മുറിവ് പറ്റി പുറത്തിറങ്ങാനാവാതെ വന്നപ്പോൾ ഭക്ഷണമില്ലാതെ ബിൻസി അവശനിലയിലായി. വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് ഭർത്താവ് ഉപേക്ഷിച്ചു. എട്ട് വർഷം മുൻപ് ബന്ധു പീഡിപ്പിച്ച് ഗർഭിണിയാക്കി. കേസ് കൊടുക്കാൻ സഹോദരൻ സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു. അതേസമയം, മാനസിക രോഗിയായ സഹോദരി സ്വന്തമിഷ്ടപ്രകാരം ഇറങ്ങി പോയതാണെന്നാണ് ജോമോൻ പറയുന്നത്. ബിൻസിയെ നോക്കാൻ കഴിയില്ലെന്നും അതിന്‍റെ പേരിൽ എന്ത് നിയമനടപടി ഉണ്ടായാലും സ്വീകരിക്കാൻ തയ്യാറാണെന്നുമാണ് ജോമോന്‍റെ വാദം. ബിൻസിയെ ഏറ്റെടുക്കാൻ ആരെങ്കിലുമെത്തും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
