ബീച്ചിലെത്തിയ കമിതാക്കളെ ആറം​ഗ സംഘം വളയുകയായിരുന്നു. തുടർന്ന് യുവാവിനെ മർദ്ദിച്ചവശനാക്കിയ സംഘം സമീപത്തെ തൂണിൽ കെട്ടിയിടുകയും യുവതിയെ അക്രമത്തിന് ഇരയാക്കുകയുമായിരുന്നു. 

മം​ഗളൂരു: കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ ആറം​ഗ സംഘം കൂട്ട ബലാത്സം​ഗത്തിനിരയാക്കി. മം​ഗളൂരുവിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിൽ വെച്ചായിരുന്നു സംഭവം. ബണ്ട്വാൾ സ്വദേശിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

നവംബർ 18ന് ഉച്ചകഴിഞ്ഞാണ് സംഭവം. ബീച്ചിലെത്തിയ കമിതാക്കളെ ആറം​ഗ സംഘം വളയുകയായിരുന്നു. തുടർന്ന് യുവാവിനെ മർദ്ദിച്ചവശനാക്കിയ സംഘം സമീപത്തെ തൂണിൽ കെട്ടിയിടുകയും യുവതിയെ അക്രമത്തിന് ഇരയാക്കുകയുമായിരുന്നു. എന്നാൽ സംഭവ ശേഷം യുവതി ഭയം കൊണ്ട് പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം ബീച്ചിൽ കൂട്ടമാനഭംഗം നടന്നതായി നാട്ടുകാരുടെ ഇടയിൽ ചില അഭ്യൂഹങ്ങൾ പരന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ ടി ആർ സുരേഷ് പറഞ്ഞു.

പൊലീസ് അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച യുവതിയെ തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പ്രതികളെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് അക്രമിക്കപ്പെട്ട യുവതിയും യുവാവും.