എഴുപതാം റിപ്പബ്ലിക് ദിനം : സംസ്ഥാനത്ത് ആഘോങ്ങള്‍ തുടങ്ങി
രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും പതിവ് പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി.
തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും പതിവ് പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു.
വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി. കാസര്‍കോഡ് ഇ ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി. കണ്ണൂരില്‍ ഇ പി ജയരാജനും കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി എ കെ ശശീന്ദ്രനും വയനാട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പാലക്കാട് എ കെ ബാലനും തൃശൂരില്‍ വി എസ് സുനില്‍കുമാറും മലപ്പുറത്ത് മന്ത്രി കെ ടി ജലീലും ഇടുക്കിയിൽ എംഎം മണിയും കോട്ടയം കെ.കൃഷ്ണൻകുട്ടിയും പതാക ഉയര്‍ത്തി. എറണാകുളം സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ മന്ത്രി എസി മൊയ്ദീൻ പതാക ഉയർത്തി. പത്തനംതിട്ടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയും ആലപ്പുഴ മന്ത്രി സുധാകരനും പതാക ഉയർത്തി. കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് പരേഡ് നടന്നു.
രാജ്പഥിലെ അമര്‍ ജവാൻ ജ്യോതിയിൽ സൈനിക മേധാവികൾക്കൊപ്പം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് രാജ്യത്തെ 70ാം മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക. ജമ്മുകശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മഹാജബീൻ മരണാനന്ത ബഹുമതിയായി അശോക് ചക്ര പുരസ്കാരം ഏറ്റുവാങ്ങും. ആദ്യമായാണ് ഒരു കശ്മീരുകാരന് അശോക് ചക്ര പുരസ്കാരം രാജ്യം നൽകുന്നത്. പിന്നീട് പുഷ്പവൃഷ്ടി നടത്തി ഹെലികോപ്റ്ററുകൾ കടന്നുപോകുന്നതോടെ പ്രൗഡഗംഭീര പരേഡിന് തുടക്കമാകും.
ഇത്തവണ നാവിക സേനയുടെ പരേഡ് നയിക്കുന്നത് കണ്ണൂര്‍ സ്വദേശി ലഫ്റ്റനന്‍റ് അംബിക സുധാകരനാണ്. ആര്‍ പി എഫിനെ തിരുവനന്തപുരം സ്വദേശിയായ അസി. കമാണ്ടന്‍റ് ജിതിൻ ബി രാജ് നയിക്കും. സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസാണ് ഇത്തവണ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
രാജ്യം നേരിടാൻ പോകുന്ന നിര്‍ണാടക തെരഞ്ഞെടുപ്പ് ഓര്‍മ്മപ്പെടുത്തിയായിരുന്നു റിപ്പബ്ലിക് ദിനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധന. സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഓര്‍മ്മപ്പെടുത്തുന്ന ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.