തന്റെ നാടിന്റെ അതിജീവനത്തിന് തനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നാണ് ഹബീബിന്റെ വാക്കുകൾ. മത്സ്യത്തൊഴിലാളികളെ ഹീറോകൾ എന്നാണ് ഹബീബ് വിശേഷിപ്പിക്കുന്നത്.
മസ്കറ്റ്: പ്രളയക്കെടുതിയിൽ കേരളത്തെ കര കയറ്റാൻ വ്യത്യസ്തമായി പ്രവർത്തിക്കുകയാണ് ഈ പ്രവാസി മലയാളി. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ഹബീബ് ആണ് തന്റെ കാറിൽ പ്രളയക്കെടുതിയുടെ ദുരിതങ്ങൾ വെളിപ്പെടുത്തുന്ന സ്റ്റിക്കറൊട്ടിച്ച് യാത്ര ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ മത്സ്യത്തൊഴിലാളികളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുമുളള ആഹ്വാനവുമുണ്ട് ഈ കാറിൽ. കടലുകൾക്കപ്പുറത്തിരുന്ന് കേരളത്തിന്റെ ദുരിതം കണ്ട മലയാളികളെല്ലാവരും ഈ കാറിന് ചുറ്റും ഓടിക്കൂടി. സംഭവം അറിഞ്ഞപ്പോൾ സഹായിക്കാൻ തയ്യാറായി.
തന്റെ സ്വന്തം കാറിലാണ് കേരളത്തിന്റെ ദുരിതം അറിയിക്കുന്ന സ്റ്റിക്കർ പതിപ്പിച്ച് ഹബീബ് യാത്ര നടത്തിയത്. ഒമാനിൽ താമസിക്കുന്ന ഹബീബ് തനിക്ക് സാധിക്കുന്ന വിധത്തിൽ സാമൂഹ്യ പ്രവർത്തനം നടത്തുകയും ചെയ്യുന്ന ആളാണ്. തന്റെ നാടിന്റെ അതിജീവനത്തിന് തനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നാണ് ഹബീബിന്റെ വാക്കുകൾ. മത്സ്യത്തൊഴിലാളികളെ ഹീറോകൾ എന്നാണ് ഹബീബ് വിശേഷിപ്പിക്കുന്നത്.
പതിനാല് ദിവസം കൊണ്ടാണ് ഇങ്ങനെ യാത്ര ചെയ്യാനുള്ള അനുമതി ഒമാനിലെ അധികൃതരിൽ നിന്ന് നേടിയെടുത്തത്. വാഹനം തടഞ്ഞ ട്രാഫിക് പൊലീസുകാർ വരെ കേരളത്തിന്റെ ദുരിതം ചോദിച്ചറിഞ്ഞ് സഹായിക്കാൻ തയ്യാറായി എന്ന് ഹബീബ് പറയുന്നു. അവരിൽ വളരെ നല്ല സഹകരണമാണ് ലഭിച്ചത്. ജോലി സംബന്ധമായി നടത്തുന്ന യാത്രകളെല്ലാം ഇനി ഈ കാറിലായിരിക്കുമെന്നും ഹബീബ് വെളിപ്പെടുത്തുന്നു. കേരളം അതിജീവിക്കുമെന്ന് ഉറപ്പിച്ച് പറയുന്നുണ് ഇത്തരം വാർത്തകൾ.
