ദില്ലി: മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്ക് ഇന്ന് 93 വയസ്സ് പൂര്‍ത്തിയാവുന്നു. ദില്ലിയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍പ്രധാനമന്ത്രി പുറംലോകത്തിന് മുന്‍പിലെത്തിയിട്ട് വളരെ വര്‍ഷങ്ങളായി. ആ കുട്ടിത്തം നിറഞ്ഞ ശബ്ദവും കവിത തുളുമ്പുന്ന വാക്കുകളും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് മുഴങ്ങാതായിട്ട് ഒരു ദശാബ്ദമാകുന്നു.ജീവിതസയാഹ്നത്തില്‍ ഓര്‍മ്മകള്‍ മങ്ങിയ അദ്ദേഹം വളര്‍ത്തു മകള്‍ക്കും കുടുംബത്തിനുമൊപ്പം കൃഷ്ണമേനോന്‍ റോഡിലെ വസതിയിലാണ് കഴിയുന്നത്. 

വിശേഷദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന് നേരിട്ടെത്തി ആശംസകള്‍ നേരും. ഗുജറാത്ത് തെരഞ്ഞെടുപ്പിനു ശേഷം വാജ്‌പേയി ശൈലി ഏറെ ചര്‍ച്ചയായിരുന്നു. ശിവസേന, അകാലിദള്‍ എന്നീ സഖ്യകക്ഷികളാണ് വാജ്‌പേയിയുടെ ശൈലി ഇന്നത്തെ ബിജെപി മറക്കരുതെന്ന് ആവശ്യപ്പെട്ടത്. സഖ്യകക്ഷികളെ ഒപ്പം കൊണ്ടുപോകാനുള്ള വാജ്‌പേയിയുടെ മെയ് വഴക്കത്തെക്കുറിച്ച് ചര്‍ച്ച തുടരുമ്പോഴാണ് ജന്മദിനം കടന്നു വരുന്നത്. 1952 മുതല്‍ 2009 വരെ പാര്‍ലമെന്റ് അംഗമായിരുന്ന വാജ്‌പേയി അതിനു ശേഷമാണ് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചത്.