നിലവിലെ സാഹചര്യവും സഖ്യവും തുടരുകയാണെങ്കില്‍ രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുമെന്ന് എബിപി-വോട്ടര്‍ സര്‍വേ. ആകെ 543 സീറ്റുകളില്‍ 38 ശതമാനം വോട്ടുകളുമായി 276 സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ  25 ശതമാനം വോട്ടു നേടി 112 സീറ്റിലൊതുങ്ങും. മറ്റ് കക്ഷികള്‍ക്ക് 37 ശതമാനം വോട്ട് വിഹിതവും 155 സീറ്റുകളും ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.

ദില്ലി: നിലവിലെ സാഹചര്യവും സഖ്യവും തുടരുകയാണെങ്കില്‍ രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുമെന്ന് എബിപി-വോട്ടര്‍ സര്‍വേ. ആകെ 543 സീറ്റുകളില്‍ 38 ശതമാനം വോട്ടുകളുമായി 276 സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ 25 ശതമാനം വോട്ടു നേടി 112 സീറ്റിലൊതുങ്ങും. മറ്റ് കക്ഷികള്‍ക്ക് 37 ശതമാനം വോട്ട് വിഹിതവും 155 സീറ്റുകളും ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തൂത്തുവാരും. ഹരിയാന, ഒഡീഷ എന്നിവിടങ്ങളില്‍ അസാധാരണമായ മെച്ചമുണ്ടാക്കാനും അവര്‍ക്ക് സാധിക്കും. ഹരിയാനയില്‍ എന്‍ഡിഎക്ക് ആറ് സീറ്റും യുപിഎക്ക് മൂന്ന് സീറ്റുമാണ് പ്രവചനം. ഒഡീഷയില്‍ 21 സീറ്റില്‍ 13 സീറ്റുമായി ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കുമ്പോള്‍ പഞ്ചാബിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തും.

യുപിയില്‍ മഹാസഖ്യമുണ്ടാക്കാന്‍ യുപിഎക്ക് സാധിച്ചാല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. എസ്പിയുമായും ബിഎസ്പിയുമായും സഖ്യമുണ്ടാക്കിയില്ലെങ്കില്‍ അത് യുപിഎക്ക് തിരിച്ചടിയാകും. മഹാസഖ്യം യാഥാര്‍ഥ്യമായാല്‍ സഖ്യത്തിന് 56 സീറ്റ് വരെ ലിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ബിജെപി 24 സീറ്റിലേക്ക് ചുരുങ്ങും.

ബീഹാറില്‍ മഹാസഖ്യം രൂപീകരിക്കപ്പെടുകയും എന്‍ഡിഎയില്‍ നിന്ന് ശിവസേന സഖ്യം പിരിയുകയും ചെയ്താല്‍ അവിടെ യുപിഎ നേട്ടമുണ്ടാക്കും. എന്നാല്‍ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ബീഹാറിലും എന്‍ഡിഎക്ക് നേട്ടമുണ്ടാകും. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ അത് യുപിഎക്ക് നിര്‍ണായകമാകും. എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായും ശിവസേനയും ബിജെപിയും തനിച്ചുമാണ് മത്സരിക്കുന്നതെങ്കില്‍ യുപിഎക്ക് 30സീറ്റും എന്‍ഡിഎക്ക് 16 സീറ്റും ശിവസേനക്ക് രണ്ടും സീറ്റ് ലഭിക്കും. ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിച്ചാല്‍ എന്‍ഡിഎക്ക് 36 സീറ്റും യുപിഎക്ക് 12 സീറ്റുമായിരിക്കും ലഭിക്കുകയെന്നും സര്‍വേ പ്രവചിക്കുന്നു.

49 ശതമാനം പേര്‍ മോദി സര്‍ക്കാരിന് വീണ്ടും അവസരം കൊടുക്കരുതെന്ന് അഭിപ്രായം പ്രകടിപ്പിക്കുമ്പോഴും പ്രധാനമന്ത്രി സ്ഥാനത്തേക്ക് 69 ശതമാനം പേരും നിര്‍ദേശിക്കുന്നത് നരേന്ദ്ര മോദിയെ തന്നെയാണ്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യതയില്‍ ആറ് ശതമാനം വര്‍ധിച്ചപ്പോള്‍, മോദിയുടെ സ്വീകാര്യതയില്‍ ആറ് ശതമാനത്തിന്‍റെ ഇടിവുണ്ടായതായും സര്‍വേ വ്യക്തമാക്കുന്നു.