അബുദാബിയില്‍ മലയാളി വിദ്യാർഥിനി സ്‌കൂൾ ബസിൽ മരിച്ച സംഭവത്തിൽ സ്വകാര്യ സ്‌കൂൾ അടച്ചുപൂട്ടാനുള്ള എജ്യുക്കേഷൻ കൗൺസിൽ തീരുമാനം അബുദാബി കാസ്സേഷൻ കോടതി ശരിവച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശികളായ നസീർ നബീല ദമ്പതികളുടെ മകള്‍ മൂന്നുവയസ്സുകാരി നിസാഹയുടെ സ്കൂള്‍ ബസില്‍ മരിക്കാനിടയായ സംഭവത്തിലാണ് കോടതി വിധി. മൂന്നു വര്‍ഷം മുമ്പായിരുന്നു കേസിനാസ്‍പദമായ സംഭവം.

അൽ വുറൂദ് അക്കാദമി സ്വകാര്യ സ്‌കൂൾ അടച്ചുപൂട്ടാനുള്ള എജ്യുക്കേഷൻ കൗൺസിൽതീരുമാനമാണ് അബുദാബി കാസ്സേഷൻ കോടതി ശരിവച്ചത്. അലാ എന്ന വിദ്യാർഥിനി സ്‌കൂൾ ബസിൽ മരിക്കാനിടയായ സംഭവം വ്യക്തിയുടെ കൈപ്പിഴവല്ലെന്നും കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച ഉണ്ടായതാണെന്നും കോടതിയിൽ അഡെക് ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡെക് ആദ്യം തന്നെ പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും ശുപാർശയനുസരിച്ച് സ്‌കൂൾ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും അടച്ചുപൂട്ടുന്നതുവരെ ഭരണമേൽനോട്ടം കൗൺസിൽ നടപ്പാക്കാനും തീരുമാനിച്ചു. എന്നാൽ ഈ തീരുമാനത്തിനെതിരെ അക്കാദമി കോടതിയെ സമീപിക്കുകയായിരുന്നു.

സ്‌കൂൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ അബുദാബി അഡ്‌മിനിസ്‌ട്രേറ്റീവ് കോർട്ടിൽ സ്‌കൂൾ അധികൃതർ കേസ് സമർപ്പിച്ചെങ്കിലും കോടതി അഡെക് തീരുമാനത്തെ പിന്തുണയ്ക്കുകയുമായിരുന്നു. കേസ് ആദ്യം കോടതി തള്ളിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ അപ്പീൽ കോടതിയെ സമീപിച്ചു. സ്‌കൂൾ അടച്ചു പൂട്ടാനുള്ള തീരുമാനം അപ്പീൽ കോടതി സ്‌റ്റേ ചെയ്‌തു. എന്നാൽ അപ്പീൽ കോടതി വിധിക്കെതിരെ അഡെക് വീണ്ടും കാസ്സേഷൻ കോടതിയെ സമീപിക്കുകയായിരുന്നു.