ന്യൂഡല്‍ഹി: മാതാപിതാക്കളോട് മോശമായി പെരുമാറുന്ന പ്രായപൂര്‍ത്തിയായ മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി.

മുതിര്‍ന്ന പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വീട് മാതാപിതാക്കളുടെ പേരില്‍ അല്ലെങ്കില്‍ പോലും അവര്‍ക്ക് മക്കളെ പുറത്താക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

സ്വന്തം പേരിലുള്ള വീട്ടില്‍ നിന്ന് മാത്രമേ മാതാപിതാക്കള്‍ക്ക് ഇങ്ങനെ മക്കളെ പുറത്താക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ നിയമമുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം എല്ലാ മാതാപിതാക്കള്‍ക്കും ശരിയായ രീതിയിലുള്ള സംരക്ഷണം നല്‍കുന്നില്ലെന്ന് കോടതി കണ്ടെത്തി.

തുടര്‍ന്നാണ് പുതിയ ഉത്തരവ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മക്കളില്‍ നിന്നും അധിക്ഷേപവും സമ്മര്‍ദവും ഇല്ലാതെ ജീവിക്കാന്‍ സാധിക്കണമെന്നാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ജസ്റ്റിസ് മന്‍മഹോന്‍ പറഞ്ഞു.