കൃപേഷിന്റെ ഫോട്ടോ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്. അവൻ ചാവാൻ റെഡിയായി ഇവിടെ എല്ലാവരും സെറ്റാണ് എന്നായിരുന്നു കേസിലെ അഞ്ചാം പ്രതിയുടെ കുറിപ്പ് 

കാസർകോട്: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കേസിലെ പ്രതികള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ വധഭീഷണി നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. കൊല്ലപ്പെട്ട പത്തൊമ്പതുകാരന്‍ കൃപേഷിനെതിരെയുള്ള കൊലവിളിയുടേതാണ് പുറത്ത് വന്നിരിക്കുന്ന തെളിവുകള്‍. നേരത്തെ കല്ല്യോട്ട് സ്കൂളിൽ എസ് എഫ് ഐ നടത്തിയ പണപിരിവ് കൃപേഷ് എതിർത്തിരുന്നു. ഇതേതുടർന്ന് കേസിലെ അഞ്ചാം പ്രതി അശ്വിന്റെ സഹോദരൻ കൃപേഷിന്റെ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. അവൻ ചാവാൻ റെഡിയായി ഇവിടെ എല്ലാവരും സെറ്റാണ് എന്നായിരുന്നു അശ്വിന്റെ കമന്റ്. 

Add Asianetnews as a Preferred SourcegooglePreferred

പെരിയയിലെ സഖാക്കൾ എന്ന ഫേസ് ബുക്ക് പേജിൽ ഇവൻ കല്ലിയോട്ടെ നേർച്ചക്കോഴി എന്നാണ് കുറിച്ചിരിക്കുന്നത്. ശരത് ലാലിനു നേരെയും ഭീഷണി ഉണ്ടായിരുന്നു. എല്ലാ തെളിവുകളും വച്ച് പൊലീസിലും സൈബർ സെല്ലിലും പരാതിയും നൽകിയിരുന്നു. പക്ഷെ കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തുടർ അന്വേഷണങ്ങളിൽ ഈ തെളിവുകൾ കൂടെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ.

അതേസമയം ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസർകോട്ടെത്തിയ അന്വേഷണം സംഘം കേസ് ഡയറിയും ഫയലുകളും പരിശോധിച്ചു. അടുത്ത ആഴ്ച ഡിജിപി സംഭവ സ്ഥലത്തെത്തുന്നുണ്ട്. അതിനിടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പ്രതികളടക്കം സോഷ്യൽ മീഡിയയിൽ വധ ഭീഷണി ഉയർത്തിയതിന്റെ തെളിവുകൾ പുറത്തായി.

പുലർച്ചെ കാസർഗോട്ടെത്തിയ അന്വേഷണ സംഘാംഗം മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സിഎം പ്രദീപ് മറ്റ് അംഗങ്ങളുമാണ് കേസ് രേഖകളും ഫയലുകളും പരിശോധിച്ചത്. ഉച്ചയോടെ അന്വേഷണം നേരത്തെ രൂപീകരിച്ച പ്രത്യേക സംഘം ക്രൈം ബ്രാഞ്ചിന് കൈമാറി. മറ്റു ഉദ്യോഗസ്ഥരെല്ലാം എത്തി തിങ്കളാഴ്ചമുതൽ ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാനാണ് നീക്കം. അടുത്ത ആഴ്ച ഡിജിപി ലോക്നാഥ് ബെഹ്റയും സംഭവസ്ഥലത്തെത്ത് എത്തുന്നുണ്ട്.