ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപറേഷന്‍ പനേല. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരം: ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപറേഷന്‍ പനേല. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശര്‍ക്കരയില്‍ വ്യാപക മായമെന്ന് കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

തുണികള്‍ക്ക് നിറം നല്‍കുന്ന രാസവസ്തു അപകടകരമായ അളവിലാണ് ശര്‍ക്കരയില്‍ ചേര്‍ക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെറിയ അളവില്‍ പോലും ശരീരത്തിനുള്ളിലെത്തിയാല്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന റോഡമിന്‍ ബിയുടെ സാന്നിധ്യം ശര്‍ക്കരയിലുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

നിറം കലര്‍ത്തിയ ശര്‍ക്കര വ്യാപകമായി സംസ്ഥാനത്തേക്ക് എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. കാലങ്ങളോളം കേടുകൂടാതിരിക്കാനും നിറം നിലനിര്‍ത്തുന്നതിനുമായാണ് മായം കലര്‍ത്തുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ മൂന്ന് കടകളില്‍ നിന്ന് വാങ്ങിയ ശര്‍ക്കര സാമ്പിളുകള്‍ പാലില്‍ കലക്കിയപ്പോള്‍ നിറവ്യത്യാസം പ്രകടമായി. 

തുടര്‍ന്ന്, വിദഗ്ധ പരിശോധനക്കായി സാമ്പിളുകള്‍ മലാപ്പറമ്പിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ എത്തിച്ചു. ശര്‍ക്കലയുടെ പരിശോധനഫലം ഞെട്ടിക്കുന്നതായിരുന്നു. സാമ്പിളുകളില്‍ മായം കലര്‍ന്നിരിക്കുന്നു. തുണികള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍ ബി എന്ന ഡൈയാണ് ശര്‍ക്കര സാമ്പിളുകളില്‍ ചേര്‍ത്തിരിക്കുന്നത്. വെളളത്തില്‍ കലര്‍ത്തിയാല്‍ പിങ്ക് നിറമാകും. ഒരു കാരണവശാലും ശരീരത്തില്‍ എത്താന്‍ പാടില്ലാത്ത ഒന്നാണിത്.

തമിഴ്നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ശര്‍ക്കര കൊണ്ടുവരുന്നത്.