എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഐക്യദാർഢ്യവുമായി നടൻ പ്രേംകുമാർ
ദുരിതബാധിതരായ എട്ട് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പത് പേരാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലുള്ളത്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് നടൻ പ്രേംകുമാർ സമരപ്പന്തലിൽ. കഴിഞ്ഞ മാസം ജനുവരി 30 നാണ് ഇവർ സെക്രട്ടറിയേറ്റ് പടിക്കൽ പട്ടിണിസമരം തുടങ്ങിയത്. ദുരിതബാധിതരായ എട്ട് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പത് പേരാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലുള്ളത്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഒരു വർഷം മുൻപ് ഇതുപോലെ കാസർകോഡ് നിന്നെത്തിയ ദുരിതബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്നു. അന്ന് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്. മുഴുവൻ ദുരിതബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും നൽകുക, കടങ്ങൾ എഴുതിത്തള്ളുക, പുനഃരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.