കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും ആലുവ പോലീസ് ക്ലബ്ബില്‍ പാതിരാത്രിയിലും ചോദ്യം ചെയ്യല്‍ തുടരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതിനിടെ, ആലുവ പോലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷായുടെ സഹോദരനന് അദ്ദേഹത്തെ കാണാന്‍ പോലീസ് അനുമതി നല്‍കി. അമ്മ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം നടന്‍ സിദ്ദീഖും ആലുവ പോലീസ് ക്ലബ്ബിലെത്തി ദിലീപിനെ കാണാന്‍ ശ്രമിച്ചെങ്കിലും പോലീസ് അനുമതി നല്‍കിയില്ല.

ഉച്ചയ്ക്ക് ചോദ്യം ചെയ്യാനായി എത്തിയ ദിലീപ് ഇതുവരെ തിരിച്ചെത്താത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ വന്നതെന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്. അമ്മയുടെയോ മറ്റാരുടെങ്കിലുമോ നിര്‍ദേശപ്രകാരമല്ല താന്‍ വന്നതെന്നും സുഹൃത്തും സഹപ്രവര്‍ത്തകനും എന്ന നിലയിലാണ് ദിലീപിനെ കാണാന്‍ വന്നതെന്നും സിദ്ദീഖ് പറഞ്ഞിരുന്നു.

ആരോടും പറയാതെയാണ് താന്‍ വന്നതെന്നും സിദ്ദീഖ് പറഞ്ഞു. ദിലീപിനെ കാണാന്‍ കഴിയുമോ എന്ന് പോലീസിനോട് ചോദിച്ചിട്ടുണ്ടെന്നും കാണാന്‍ അനുവദിച്ചാല്‍ വിവരം അറിയിക്കാമെന്നും സിദ്ദീഖ് പറഞ്ഞിരുന്നു. ഇതിനുശേഷമാണ് സമദിന് നാദിര്‍ഷായെ കാണാന്‍ പോലീസ് അനുമതി നല്‍കിയത്. ചോദ്യം ചെയ്യല്‍ തുടങ്ങിയശേഷം ആദ്യമായാണ് പുറത്തുനിന്നൊരാളെ പോലീസ് അകത്തേക്ക് കയറ്റിവിടുന്നത്.