ഐപിഎസ് അസോസിയേഷന്‍ നേതൃത്വത്തില്‍ നിലവിലെ സ്ഥിതി തുടരും

ഐപിഎസ് അസോസിയേഷന്‍ യോഗത്തില്‍ പരാതിയുമായി എഡിജിപി സുധേഷ് കുമാര്‍. മകള്‍ ഡ്രൈവര്‍ ഗവാസ്‍കറെ മര്‍ദ്ദിച്ച കേസില്‍ തന്നെ ആരും സംരക്ഷിച്ചില്ലെന്ന് സുധേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു. അതേസമയം ഐപിഎസ് അസോസിയേഷന്‍ നേതൃത്വത്തില്‍ നിലവിലെ സ്ഥിതി തുടരും. പുതിയ നിയമാവലിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ 16ന് വാര്‍ഷിക യോഗം വിളിക്കാനും തീരുമാനമായി.

എഡിജിപിയുടെ മകള്‍ മാപ്പ് പറയാന്‍ തയ്യാറായിട്ടില്ലെന്നും ഒത്തുതീര്‍പ്പിന് താന്‍ തയ്യാറല്ലെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് ഗവാസ്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുലകളില്ലെന്ന് ഗവാസ്കറുടെ അഭിഭാഷകന്‍റെ ഓഫീസും പ്രതികരിച്ചിരുന്നു. 

ഈ മാസം 19ന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിച്ച ശേഷം നടപടി ആലോചിക്കാമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. വനിതാ പൊലീസുകാരിയെക്കൊണ്ട് ഗവാസ്ക്കർക്കെതിരെ മൊഴി കൊടുപ്പിക്കാൻ നേരത്തെ നടത്തിയ ശ്രമം പാളിയിരുന്നു.