ഇടുക്കി: കഴിഞ്ഞ 24ന് രാത്രിയിലാണ് അടിമാലി ചിന്നപ്പാറകുടി നിവാസി പാറക്കല്‍ രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി ഭര്‍ത്താവ് രാജന്‍ വീരപ്പനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജന്‍ പാറയ്ക്കലും സഹോദരി ഭര്‍ത്താവ് രാജന്‍ വീരപ്പനുമായുണ്ടായ അടിപിടി കൊലപാതകത്തില്‍ കലാശിച്ചുവെന്നതായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മണകാരണം ഹൃദയാഘാതം എന്ന് വ്യക്തമായിട്ടുണ്ട്.

24ന് അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ രാജന്‍ വീരപ്പന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. ഇതുകണ്ട സഹോദരന്‍ രാജന്‍ പാറയ്ക്കല്‍ തടയാന്‍ ശ്രമിയ്ക്കുകയും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് രാജന്‍ വീരപ്പന്‍ രാജന്‍ പാറയ്ക്കലിനെ ബലമായി പിടിച്ച് തള്ളുകയും ഇയാള്‍ വീടിന്റെ കട്ടളയില്‍ തലയിടിച്ച് വീഴുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ ഉണ്ടായ മുറിവ് മരണകാരണമായി എന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് 24 ന് രാത്രിയില്‍ തന്നെ രാജന്‍ വീരപ്പനെ അടിമാലി പോലിസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് മരണകാരണം വീഴ്ചയ്ക്കിടയില്‍ ഉണ്ടായ ഹൃദയാഘാതമാണെന്ന് തെളിഞ്ഞത്. 

രാജന്‍ വീരപ്പനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അടിമാലി ചാറ്റുപാറകുടിയില്‍ 50 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ അമ്മാവന്‍ മരുമകനെ കൊലപെടുത്തിയിരുന്നു. ആദിവാസി മേഖലയില്‍ മദ്യത്തിന്റെ ഉപയോഗം കൂടിയതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം.