ഇന്നലെയാണ് നഗരത്തിലെ ഒരു ഫ്ലാറ്റിൽ ഉഗാണ്ടൻ സ്വദേശിയായ കോളേജ് വിദ്യാർത്ഥിനിയെ ഹിമാചൽ പ്രദേശുകാരനായ യുവാവ് കുത്തിക്കൊന്നത്. ബംഗളൂരുവിലെ കോത്തന്നൂരിലാണ് ഉഗാണ്ടക്കാരിയായ ഫ്ലോറൻസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹിമാചൽ പ്രദേശ് സ്വദേശിയായ ഇഷാൻ അറസ്റ്റിലാവുകയും ചെയ്തു. കോളേജ് വിദ്യാർത്ഥിനിയായ ഫ്ലോറൻസിന്‍റെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പയുന്നത് ഇങ്ങനെയാണ്. കാൾ ഗേളായ ഫ്ലോറൻസ് നഗരത്തിൽ വച്ച് ഇഷാനുമായി പരിചയപ്പെട്ടു. തുടർന്ന് കോത്തന്നൂരിലെ ഫ്ലാറ്റിലെത്തി. നേരത്തെ പറഞ്ഞുറപ്പിച്ചതിൽ കൂടുതൽ പണം ഫ്ലോറൻസ് ആവശ്യപ്പെട്ടു. ഇഷാൻ ഇതിന് വഴങ്ങാതിരുന്നതോടെ തർക്കമായി. ഒടുവിൽ കയ്യിലിരുന്ന കത്തിയെടുത്ത് യുവതി ഇഷാനെ ആക്രമിച്ചു. തിരിച്ചുളള ആക്രമണത്തിൽ കഴുത്തിന് കുത്തേറ്റ ഫ്ലോറൻസ് മരിച്ചു.

ഇന്നലെ സംഭവസ്ഥലത്തെത്തിയ പൊലീസിന് നേരെ ആഫ്രിക്കക്കാരുടെ പ്രതിഷേധമുണ്ടായിരുന്നു. അന്വേഷണം തുടരുന്നതിന് ഇടയിലാണ് സമൂഹമാധ്യമങ്ങളിൽ പൊലീസിനെതിരെ ആഫ്രിക്കൻ പൗരൻമാരുടെ പ്രചരണം. ഫ്ലോറൻസ് കാൾ ഗേൾ അല്ലെന്നും യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും ഇവർ പറയുന്നു. ഇത്തരം പോസ്റ്റുകൾ വ്യാപകമായതോടെ ഇവ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ടാൻസാനിയൻ യുവതിക്ക് നേരെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് ബംഗളൂരുവിൽ ആഫ്രിക്കൻ പൗരൻമാർ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. സമാനപ്രതികരണം ഉണ്ടാകുമെന്ന സൂചനയിൽ ജാഗ്രതയിലാണ് ബംഗളൂരു പൊലീസ്.