ശിശുമരണ നിരക്ക് കൂടുന്നത് കുടുംബാസൂത്രണം ചെയ്യാത്തതിനാലെന്ന് മന്ത്രി
കൊല്‍ക്കത്ത: ഒഡീഷയിലെ ഗ്രോതവിഭാഗങ്ങള്‍ക്കിടയില്‍ ശിശുമരണ നിരക്ക് കൂടുന്നത് കുടുംബാസൂത്രണം ചെയ്യാത്തതിനാലെന്ന വിവാദ പരാമര്‍ശവുമായി മന്ത്രി. പോഷകാഹാര കുറവിനെ തുടര്‍ന്ന് ശിശുമരണ നിരക്ക് ഉയരുന്നതിനിടെയാണ് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി ഉഷാ ദേവിയുടെ പ്രസ്താവന. പ്രസ്താവന വിവാദമയിരിക്കുകയാണ്.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 19 നവജാത ആദിവാസി നവജാത ശിശുക്കളാണ് പോഷകാഹാരക്കുറവു മൂലം ഒഡീഷയില്‍ മരണത്തിനു കീഴടങ്ങിയത്. ജുയാങ് ഗ്രോതവര്‍ഗക്കാര്‍ താമസിക്കുന്ന ജാജ്പുര്‍ ജില്ലയിലെ നഗഡ ഗ്രാമത്തിലാണ് പോഷകാഹാരകുറവും അനുബന്ധ അസുഖങ്ങളും മൂലം ശിശുമരണം.
എന്നാല്‍ ഗ്രോത സമുദായത്തില്‍ കൃത്യമായ കുടുംബാസൂത്രണമില്ലാത്തതാണ് ശിശുമരണത്തിനു പിന്നിലെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. ഗ്രോത സമുദായങ്ങള്‍ക്കിടയില്‍ ഒരു കുടുംബത്തില്‍ എട്ടും ഒമ്പതും കുട്ടികള്‍ വരെയാണുള്ളത്. അവര്‍ ഗ്രാമത്തില്‍ നിന്നും പുറത്തുവരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഇക്കാരണങ്ങള്‍കൊണ്ടാണ് ശിശുമരണങ്ങള്‍ സംഭവിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രി നവീന്‍ പട്‍നായികിനെതിരെ വിമര്‍ശവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തത്തെി. ശിശുമരണവും പോഷകാഹാരകുറവും അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചതായും അടിയന്തരനടപടികള്‍ സ്വീകരിക്കുമെന്നും നവീന്‍ പട്‍നായിക് അറിയിച്ചു.