പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മിഥുന്‍ 24 മണിക്കൂര്‍  കൊണ്ട് 1620 കിലോമീറ്റര്‍ ബൈക്കോടിക്കുക എന്ന ടാസ്ക് പൂര്‍ത്തിയാക്കുന്നതിനിടെയാണ് വാഹനാപകടത്തില്‍പ്പെട്ട് മരിച്ചത്.

പാലക്കാട്: ബ്ലൂവെയ്ല്‍ ഗെയിമിന് സമാനമായ ബൈക്ക് റേസിംഗ് ഗെയിമില്‍ പങ്കെടുത്ത് വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവ് മിഥുന്‍റെ മൃതദേം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ബെംഗളൂരുവില്‍ വച്ചാണ് പോസ്റ്റ്മോര്‍ട്ടം. 

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മിഥുന്‍ 24 മണിക്കൂര്‍ കൊണ്ട് 1620 കിലോമീറ്റര്‍ ബൈക്കോടിക്കുക എന്ന ടാസ്ക് പൂര്‍ത്തിയാക്കുന്നതിനിടെയാണ് വാഹനാപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്നലെ മരണപ്പെട്ടുന്നതിന് മിനിറ്റുകള്‍ മുന്‍പ് സേലത്ത് നിന്നും മിഥുന്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് ചിത്രദുര്‍ഗ്ഗയില്‍ വച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ് മിഥുന്‍ മരിച്ചെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. 

ലോറിയില്‍ ബൈക്കിടിച്ചായിരുന്നു അപകടം എന്നാണ് അറിയുന്നത്. പിന്നീട് മിഥുന്‍റെ മുറി പരിശോധിച്ച വീട്ടുകാര്‍ക്ക് മിഥുന്‍ തയ്യാറാക്കിയ മാപ്പടക്കമുളള യാത്രപദ്ധതിയുടെ രേഖകള്‍ ലഭിച്ചു. അപ്പോഴാണ് ഒരു ഗെയിം ചലഞ്ച് ഏറ്റെടുത്താണ് മിഥുന്‍ യാത്ര ചെയ്തതെന്ന് വീട്ടുകാര്‍ക്ക് മനസ്സിലാവുന്നത്. മിഥുന്‍റെ ഒരു സീനിയറാണ് ഈ ഗെയിമിലേക്ക് മിഥുനെ കൊണ്ടു വന്നതെന്നാണ് പിതാവ് പറയുന്നത്.

കോയന്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മിഥുന്‍ ചൊവ്വാഴ്ച്ച വീട്ടില്‍ നിന്നിറങ്ങിയത്. പന്പാടി നെഹ്റു കോളേജില്‍ ഫൈനല്‍ ഇയര്‍ ഓട്ടോ മൊബൈല്‍ വിദ്യാര്‍ഥിയാണ് മിഥുന്‍. മിഥുന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കും.