പുതുവൈപ്പിനില്‍ വീണ്ടും പൊലീസ് ക്രൂരത;സമരക്കാരെ തല്ലിച്ചതച്ചു
കൊച്ചി: കൊച്ചി പുതുവൈപ്പിനില്‍ വീണ്ടും സംഘര്‍ഷം. എല്‍പിജി ടെര്‍മിനലിനെതിരെ സമരം നടത്തുന്ന നാട്ടുകാരും പൊലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. എല്‍പിജി ടെര്‍മിനലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ഇവരെ പൊലീസ് ക്രൂരമായാണ് നേരിട്ടത്.
ജൂലൈ നാലിന് ഹൈകോടതി കേസ് പരിഗണിക്കും വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് ഉപരോധം. 121ദിവസങ്ങൾ നീണ്ട ശക്തമായ പ്രതിഷേധ സമരങ്ങൾക്കൊടുവിലായിരുന്നു മന്ത്രി ഉറപ്പ് നൽകിയിരുന്നത്.
കഴിഞ്ഞ ദിവസവും കൊച്ചി ഡി സി പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പൊലീസ് നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആരോപണം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം. സംഭവത്തിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന പുതുവൈപ്പിനിലെ സമരക്കാരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ക്രൂരമായിട്ടാണ് കൈകാര്യം ചെയ്തത്. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിനാൽ യാതൊരു സമരവും നഗരത്തിൽ അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. മറൈൻഡ്രവിൽ പ്രതിഷേധവുമായി സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ട് പോയത്. കുട്ടികൾ അടക്കമുള്ളവർ പേടിച്ചരണ്ടു,മറ്റ് കാര്യങ്ങൾക്കായി നഗരത്തിൽ എത്തിയവരേയും ഡിസിപിയും സംഘവും വെറുതെ വിട്ടില്ല. ലാത്തി കൊണ്ട് അടിച്ചോടിച്ചു. ഇരുനൂറോളം പേരെ പിടിച്ചു കൊണ്ട് പോയി. സ്ത്രീകൾ അടക്കമുള്ളവരെ മണിക്കൂറുകളോളം ആണ് സ്റ്റേഷനിൽ തടങ്കലിൽ വെച്ചത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ (െഎ.ഒ.സി) എറണാകുളം ജില്ലയിൽ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിൽ സ്ഥാപിക്കുന്ന എൽ.പി.ജി ഇറക്കുമതി സംഭരണകേന്ദ്രത്തിനെതിരെ നാട്ടുകാർ എട്ടു വർഷം മുമ്പ് തുടങ്ങിവെച്ച പ്രതിഷേധം കഴിഞ്ഞ ഫെബ്രുവരി 16നാണ് അനിശ്ചിതകാല ഉപരോധ സമരമായി രൂപം മാറിയത്. ഇൗ മാസം 14ന് സമരം അടിച്ചമർത്താനിറങ്ങിയ പൊലീസ് സമരപ്പന്തൽ പൊളിച്ചെറിഞ്ഞതോടെ പ്രതിഷേധം നഗരത്തിെൻറ തെരുവിലേക്കും ഹൈകോടതി കവാടത്തിന് മുന്നിലേക്കും പടരുകയായിരുന്നു.