അഗസ്റ്റ വെസ്റ്റ് ലാൻഡ് കരാർ: ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ദില്ലിയിലെത്തിച്ചു
അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ദില്ലിയിലെത്തിച്ചു. ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നൽകി ദുബായ് സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇയാളെ ദില്ലിയിലെത്തിച്ചത്.
ദില്ലി : അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ദില്ലിയിലെത്തിച്ചു. ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നൽകി ദുബായ് സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇയാളെ ദില്ലിയിലെത്തിച്ചത്.
ക്രിസ്റ്റ്യൻ മിഷേലിനെ വിട്ടുനൽകുന്നതു സംബന്ധിച്ചു കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ഇതു സംബന്ധിച്ച കീഴ്ക്കോടതി ഉത്തരവ് ശരിവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദർശനത്തിന് ഇടയിലാണ് യുഎഇ മന്ത്രാലയ ഉത്തരവ് എന്നതു ശ്രദ്ധേയമാണ്. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിനു പകരം വിദേശകാര്യ മന്ത്രാലയമാണു കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ അനുവദിക്കരുതെന്നും മിഷേലിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
അഗസ്റ്റ വെസ്റ്റ്ലൻഡ് ഇടപാടിൽ 350 കോടി രൂപ കൈക്കൂലി നല്കിയത് ക്രിസ്ത്യൻ മിഷേൽ മുഖേനയെന്നാണ് സിബിഐ കേസ്. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ് വെസ്‍റ്റലാന്‍ഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.