അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് തെറ്റായ വിവരം രാജ്യസഭയില്‍ നല്കിയെന്ന് ആരോപിച്ചാണ് സുബ്രമണ്യന്‍ സ്വാമി അവകാശലംഘന നോട്ടീസ് നല്കിയത്. കമ്പനികള്‍ മാധ്യമങ്ങള്‍ക്ക് കൈക്കൂലി നല്‍കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഹ്രസ്വ ചര്‍ച്ച വേണമെന്നും സ്വാമി ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വാമിക്കെതിരെ രംഗത്തു വന്നതോടെ സഭ പ്രക്ഷുബ്ധമായി അവകാശലംഘന നോട്ടീസില്‍ ഉചിതമായ തീരുമാനം അദ്ധ്യക്ഷന്‍ കൈക്കൊളളുമെന്ന് ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ അറിയിച്ചു. ജാര്‍ഖണ്ടിലെ ഹസാരിബാഗില്‍ വര്‍ഗ്ഗീയ സംഘര്‍ഷം തടയാന്‍ കേന്ദ്രം നടപടിയെടുക്കുന്നില്ല എന്ന ആരോപണവും രാജ്യസഭയെ പ്രക്ഷുബ്ധമാക്കി

ജാര്‍ഖണ്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം തുടരുന്നു എന്ന കോണ്‍ഗ്രസ് ആരോപണം കേന്ദ്രം തള്ളിക്കളഞ്ഞു. ജാര്‍ഖണ്ടിലെ സ്ഥിതി പഠിക്കാന്‍ പാര്‍ലമെന്‍ററി കമ്മിറ്റിയെ അയയ്ക്കണമെന്ന് ഗുലാം നബി ആസാദും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചരിയും ആവശ്യപ്പെട്ടു.