ചെന്നൈ: അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ ബലപരീക്ഷണത്തില്‍ കീഴടങ്ങി ടിടിവി ദിനകരന്‍. ഉച്ചക്ക് ശേഷം നടത്താനിരുന്ന എംഎല്‍എമാരുടെ യോഗം ദിനകരന്‍ വേണ്ടെന്നു വച്ചു. ആരുമായും ഏറ്റുമുട്ടലിനില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താതെ എംഎല്‍എമാരുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ദിനകരന്‍ പറഞ്ഞു. അതിനിടെ പനീര്‍ശെല്‍വം ^പളനിസ്വാമി വിഭാഗങ്ങള്‍ തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്

പത്ത് എംഎല്‍എമാര്‍ പോലും പിന്തുണക്കാനില്ലെന്ന് വ്യക്തമായതോടെയാണ് ടിടിവി ദിനകരന്‍ പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ പരാജയം സമ്മതിച്ചത്. ആരുമായും ഏറ്റമുട്ടലിനില്ലെന്നും താന്‍ മാറിനില്‍ക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കില്‍ അതിന് തയ്യാറാണെന്നും ദിനകരന് പറഞ്ഞു

ഇന്ന് കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ എംഎല്‍എമാരെ മറ്റൊരു ദിവസമാകും കാണുകയെന്നും ദിനകരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള ഗൂഢാലോചന ദിനകരനെതിരെ ഉണ്ടോ എന്ന് ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. നാളെയോ മറ്റന്നാളോ ശശികലെയ കണ്ട ശേഷം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ദിനകരന്‍ ഒഴിയുമെന്നും സൂചനയുണ്ട്. 

മാറിനല്‍ക്കാനുള്ള ദിനകരന്‍റെ തീരുമാനം ധര്‍മയുദ്ധത്തിന്‍റെ വിജയമാമെന്ന് പനീര്‍ശെല്‍വം പ്രതികരിച്ചു അതേസമയം പനീര്‍ശെല്‍വം പളനി സ്വാമി വിഭാഗങ്ങള്‍ തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പളനിസ്വാമിയാണോ പനീര്‍ശെല്‍വമാണോ മുഖ്യമന്ത്രിയാകേണ്ടത് എന്ന കാര്യത്തില്‍ ധാരണയിലെത്താന്‍ ഇരുകൂട്ടര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.