എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനത്തിൽ നിർണായക തീരുമാനത്തിലെത്തി സർക്കാർ.

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണത്തിൽ ക്രൈസ്തവ സഭകളുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ. നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെൻറുകൾക്കും ബാധകമാക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചു. ഇക്കാര്യം സുപ്രീം കോടതിയെ സർക്കാർ അറിയിക്കും. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് സഭയോടുള്ള വെല്ലുവിളി മാറ്റി അനുനയത്തിന് സർക്കാർ തയ്യാറായത്.

കടുംപിടുത്തവും ഭീഷണിയും വിട്ടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ മലക്കം മറിച്ചിലിലുണ്ട് ഇടത് സർക്കാറിൻറെ നയം മാറ്റം. ഭിന്നശേഷി അധ്യാപക നിയമനം മാറ്റിവെച്ച് ബാക്കി നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന എൻഎസ്എസിൻറെ അപേക്ഷയിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായി. ആ വിധി അതിവേഗം നടപ്പാക്കിയ സർക്കാർ ആനുകൂല്യം നൽകണമെന്ന ക്രൈസ്തവ മാനേജ്മെൻറുകളടക്കമുള്ളവരുടെ ആവശ്യങ്ങളോട് ഇതുവരെ മുഖം തിരിച്ചു. 

വിധി എൻഎസ്എസിന് മാത്രം ബാധകമെന്ന എജിയുടെ നിയമോപദേശമായിരുന്നു സർക്കാറിൻറെ ആയുധം. സഭ കടുപ്പിച്ചപ്പോൾ ഭീഷണി വേണ്ടെന്ന് ശിവൻകുട്ടി വെല്ലുവിളിച്ചു. ഒടുവിൽ കഴിഞ്ഞയാഴ്ച് കർദ്ദിനാൾ ക്ലിമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്തയാണ് നിർണ്ണായകമായത്. ആവശ്യം അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. 

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഭകളെ ഒപ്പം നിർത്താൻ ഭിന്നശേഷി സംവരണത്തിൽ വിട്ടുവീഴ്ചയാകാമെന്ന് സിപിഎം രാഷ്ട്രീയ തീരുമാനം എടുത്തു വിശ്വാസപ്രശ്നത്തിൽ ഇടതിനോട് എൻഎസ്എശ് അടുക്കാനുള്ള ഒരു കാരണവും സംവരണത്തിലെ സർക്കാർ സമീപനമായിരുന്നു. ശനിയാഴ്ച പ്രവൃത്തിദിവസമാക്കിയതിലെ കടുംപിടുത്തങ്ങളെല്ലാം ഒന്നൊന്നായി വേണ്ടെന്ന് വെക്കുന്നതും വോട്ട് മുൻനിർത്തി തന്നെ. സർക്കാർ നിലപാടിനെ കെസിബിസി സ്വാഗതം ചെയ്തു.

വിട്ടുവീഴ്ചയുമായി സർക്കാർ... കത്തോലിക്കാ സഭയുടെ ആവശ്യം അംഗീകരിച്ചു