തിരൂര്‍: താനൂരില്‍ നാളെ സര്‍വകക്ഷി സമാധാന യോഗം ചേരും. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 32 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഘര്‍ഷസ്ഥലം സന്ദര്‍ശിച്ച എല്‍ഡിഎഫ് സംഘം ലീഗിനെതിരെ തുറന്നടിച്ചു. പൊലീസ് അക്രമം കാണിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

താനൂരിലെത്തിയ എല്‍ഡിഎഫ് നേതൃസംഘത്തോട് വീട്ടമ്മമാര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് പൊലീസ് നടപടികളെ പറ്റിയായിരുന്നു. മിക്ക വീടുകളിലും ആളില്ല. കുടുംബത്തിലെ പുരുഷന്മാര്‍ എവിടയാണെന്ന് പോലും അറിയില്ല.

സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, വി ശശികുമാര്‍, മുതിര്‍ന്ന നേതാവ് ടി കെ ഹംസ, സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകള്‍ സന്ദര്‍ശിച്ചത്. സംഘര്‍ഷത്തിന് പിന്നില്‍ ലീഗാണെന്ന് ഇടതുമുന്നണി ആരോപിച്ചു. 

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 32 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ കയ്യേറ്റം ചെയ്യല്‍, വധശ്രമം തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ 2000 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.