ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പിനി ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നതായി ഓണ്‍ലൈൻ മാധ്യമം. അതേസമയം ജയ് ഷായ്ക്ക് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിയമോപദേശം നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നു. ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കൂടി ഉടമസ്ഥതയിലുള്ള ടെംപിൾ എന്‍റര്‍പ്രൈസസ് എന്ന കമ്പനി 15,000 രൂപയിൽ നിന്ന് ഒറ്റ വർഷം കൊണ്ട് 80 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി ഉയർന്നതായുള്ള റിപ്പോർട്ട് ദി വയർ എന്ന ന്യൂസ് പോർട്ടൽ പുറത്തു വിട്ടിരുന്നു.

ഈ വാർത്തയ്ക്കെതിരെ അമിത് ഷായുടെ മകൻ നിയമനടപടി തുടങ്ങിയിരുന്നു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട നോട്ടീസ് ഓൺലൈൻ മാധ്യമത്തിന് അയച്ചത്. ഒപ്പം ഈ വാർത്ത വരുന്നതിനു മുമ്പ് റിപ്പോർട്ടറുടെ ചോദ്യങ്ങൾക്ക് അഭിഭാഷകനായ മാണിക് ദോഗ്ര മുഖേന ജയ്ഷാ നല്കിയ മറുപടിയുടെ പകർപ്പ് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കും നല്കിയത് വ്യക്തമാണ്. ബിജെപി ഐടി വിഭാഗം പുറത്തു വിട്ട ഇമെയിലിൽ ഇക്കാര്യം പറയുന്നുണ്ട്. ജയ് ഷായുമായി വിഷയം സംസാരിച്ചു എന്ന് തുഷാർ മേത്ത സമ്മതിച്ചു. 

ശനിയാഴ്ച താൻ നിയമന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരുന്നു. ആവശ്യമെങ്കിൽ ജയ് ഷായ്ക്കു വേണ്ടി കോടതിയിൽ ഹാജരാകുമെന്നും തുഷാർ മേത്ത വ്യക്തമാക്കി. തുഷാർ മേത്ത മുമ്പ് ഗുജറാത്തിലെ അഡ്വക്കേറ്റ് ജനറലായിരുന്നു. ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എന്തിന് ഒരു സ്വകാര്യ വ്യക്തിയുടെ വിഷയത്തിൽ ഇടപെടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. വാർത്ത പുറത്തു വിട്ട ന്യൂസ് പോർട്ടൽ ഇതിൽ ഉറച്ചു നില്ക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അമിത്ഷായുടെ മകന്‍റെ കമ്പനിയെക്കുറിച്ച് വന്ന വാർത്ത അന്വേഷിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു