കൊച്ചി: പെരുമ്പാവൂര്‍ ജിഷാ കേസ് പ്രതി അമിര്‍ ഉള്‍ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കുന്ന അമീറിനെ റിമാന്‍ഡ് ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെടും. നുണ പരിശോധനക്ക് പ്രതിയെ വിധേയനാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അടുത്ത് ദിവസം വീണ്ടും കോടതിയെ സമീപിക്കാനണ് പൊലീസിന്റെ നീക്കം. ഇന്നലെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് അമീറിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ ഇടയ്‌ക്കിടെ മൊഴി മാറ്റിയ അമീറുള്‍ അന്വഷണ സംഘത്തെ ശരിക്കും കുഴക്കി. ജിഷയുടെ അമ്മ മര്‍ദ്ദിച്ചുവെന്ന് അന്വേഷണ സംഘത്തോട് പ്രതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ആലുവ പൊലീസ് ക്ലബില്‍വെച്ച് ജിഷയുടെ അമ്മയെയും സഹോദരിയെയും പ്രതിയെ കാണിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് അമീറുളിനെ മുന്‍പരിചയമില്ലായിരുന്നു. നേരത്തെ കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി താമസിച്ചിരുന്ന ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള ശ്രമം സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് ഉപേക്ഷഇച്ചു. ഇതിനിടയില്‍ സംഭവശേഷം അമീറുള്‍ രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവര്‍ അമീറുളിനെ തിരിച്ചറഞ്ഞിരുന്നു. കസ്റ്റഡിയില്‍വെച്ച് രണ്ടാമത് നടത്തിയ ഡി എന്‍ എ പരിശോധനയിലും അനുകൂലമായ ഫലം ലഭിച്ചത് അന്വേഷണ സംഘത്തിന് ആശ്വാസമായിട്ടുണ്ട്. കാര്യമായ തെളിവുകള്‍ ലഭിക്കാതിരുന്ന കേസില്‍ ഡി എന്‍ എ പരിശോധനാഫലം അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുള്ള ഏറ്റവും വലിയ തെളിവ്.