കൊച്ചി: അടുത്ത ലോകസഭ തെരഞ്ഞെടുപ്പല്‍ കേരളത്തില്‍ നിന്നും ബിജെപി അംഗത്തെ വിജയിപ്പിച്ച ശേഷമാകാം കേന്ദ്ര മന്ത്രിസഭയിലെ അംഗത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബൂത്ത് തലം മുതല്‍ എന്‍.ഡിഎ കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കണമെന്ന് എന്‍.ഡിഎ യോഗത്തില്‍ ആവശ്യപ്പെട്ട അമിത് ഷാ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായും ചര്‍ച്ച നടത്തി.

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം. രാവിലെ കൊച്ചിയിലെത്തിയ അമിത് ഷാ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് ആദ്യം പങ്കെടുത്തത്. കേരളത്തില്‍ ജനകീയ പ്രശനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ബിജെപി നേതൃത്വത്തിന് പോരായ്മ വന്നെന്ന് പറഞ്ഞ അമിത് ഷാ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും ജയിക്കണമെന്ന നിര്‍ദേശവും നല്‍കി.

കേന്ദ്ര മന്ത്രിയെ നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച എന്നിട്ടാകാമെന്നും അമിത് ഷാ നേതാക്കളോട് പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി ഉണ്ടാക്കിയ വളര്‍ച്ച് മറ്റ് ജില്ലകളില്‍ ഉണ്ടായില്ലെന്നും അമിത് ഷാ വിലയിരുത്തി. പിന്നീട് നടന്ന എന്‍.ഡിഎ സംസ്ഥാ നേതൃയോഗത്തില്‍ പങ്കെടുത്ത അമിഷ് ഷാ ബൂത്ത് തലം മുതല്‍ എന്‍ഡിഎ യ്‌ക്ക് സംസ്ഥാനത്ത് കമ്മിറ്റി വേണമെന്നും ഇനി മുതല്‍ എന്‍.ഡിഎ ഒരുമിച്ച് നീങ്ങണമെന്നും പറഞ്ഞു.

എന്നാല്‍ പദവികള്‍ സംബന്ധിച്ച തീരുമാനം വൈകുന്നതലുള്ള അതൃപ്തി എനഡിഎ ഘടകകക്ഷികള്‍ യോഗത്തില്‍ അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ബിജെപിയുടെ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായും അമിത് ഷാ കൂടികാഴ്ച നടത്തി. കര്‍ദിനാള്‍ മാര്‍‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കം വിവധ സഭ അധ്യക്ഷന്‍മാരും കൂടികാഴ്ചയില്‍ പങ്കെടുത്തു. കൂടികാഴ്ച രാഷ്‌ട്രീയ സൗഹൃദമായി കണക്കാക്കേണ്ടതില്ലെന്നും വ്യക്തിപരമായ സൗഹൃദ സന്ദര്‍നമായിരുന്നെന്നും രാഷ്‌ട്രീയം ചര്‍‍ച്ചയായില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി.