ദില്ലി: ടെലിവിഷന്‍ ഷോയിലൂടെ ഉണ്ടാക്കിയ വരുമാനത്തിന് നികുതി അടയ്‌ക്കാത്തതിന്റെ പേരില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായെ ‍ബെ‍ഞ്ചിന്റേതാണ് ഉത്തരവ്. ബച്ചനെതിരെ കേസ് വേണ്ടെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ ആദായനികുതി വകുപ്പ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി അനുവദിച്ചു.

2001 ല്‍ കോന്‍ ബനേഗാ ക്രോര്‍പതിയെന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഉണ്ടാക്കിയ വരുമാനത്തിന് 1.66 കോടി രൂപ ബച്ചന്‍ നികുതി നല്‍കാനുണ്ടെന്നാണ് ആദായനികുതി വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. 2002 ഒക്ടോബര്‍ 13ന് സമര്‍പ്പിച്ച നികുതി റിട്ടേണ്‍ പ്രകാരം 14.99 കോടി രൂപയാണ് ബച്ചന്‍ വരുമാനമായി കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നാലെ തന്റെ യഥാര്‍ഥ വരുമാനം 8.11 കോടി രൂപ മാത്രമാണെന്ന് കാണിച്ച് ബച്ചന്‍ പരിഷ്കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കുകയും അസെസ്മെന്റിന് മുമ്പ് ഇത് പിന്‍വലിക്കുകയും ചെയ്തു.

ഇതിനുശേഷം 2005 മാര്‍ച്ച് 29ന് അസെസ്മെന്റ് പൂര്‍ത്തിയാക്കിയപ്പോഴാണ് 2001-2002 സാമ്പത്തിക വര്‍ഷത്തിലെ ബച്ചന്റെ യഥാര്‍ഥ വരുമാനം 56.41 കോടി രൂപയായിരുന്നുവെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നാണ് അസെസ്മെന്റ് നടപടിക്രമങ്ങള്‍ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ആദായനികുതിവകുപ്പ് ബച്ചന് നോട്ടീസ് നല്‍കുകയായിരുന്നു.