അമൃത്സർ ട്രെയിൻ ദുരന്തം; 'അജ്ഞാതര്‍ക്കെതിരെ' എഫ്ഐആർ: സംഘാടകർ ഒളിവിൽ
സംഭവത്തിൽ ആരോപണവിധേയരായ സംഘാടകരായ പ്രാദേശിക കൗൺസിലർ വിജയ് മദൻ, മകൻ സൗരഭ് മദൻ മിതു എന്നിവർ ഒളിവിലാണ്. ഇവർക്ക്നേരെ പ്രതിഷേധം ശക്തമാണ്. ശനിയാഴ്ച ജനക്കൂട്ടം ഇവരുടെ വീടിനുനേരെ കല്ലെറിഞ്ഞു.
അമൃത്സർ: ദസറ ആഘോഷങ്ങൾക്കിടെ അമൃത്സറിൽ ട്രെയിൻ തട്ടി 61 പേർ കൊല്ലപ്പെട്ട് സംഭവത്തിൽ രണ്ടു ദിവസമായിട്ടും റെയിൽവെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത് അജ്ഞാതരായ ആളുകൾക്കെതിരെ. കേസിലെ സംഘാടകരായ പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷമാണ് ഈ നടപടി എന്നത് ശ്രദ്ധേയമാണ്.
സംഭവത്തിൽ ആരോപണവിധേയരായ സംഘാടകരായ പ്രാദേശിക കൗൺസിലർ വിജയ് മദൻ, മകൻ സൗരഭ് മദൻ മിതു എന്നിവർ ഒളിവിലാണ്. ഇവർക്ക്നേരെ പ്രതിഷേധം ശക്തമാണ്. ശനിയാഴ്ച ജനക്കൂട്ടം ഇവരുടെ വീടിനുനേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ ജനാലകൾ തകർന്നു. ഇതേത്തുടർന്ന് മേഖലയിൽ പൊലീസ് വിന്യസിച്ചിരുന്നു.
അതേസമയം മരണത്തിന് കാരണക്കാർ ആരെന്ന് പറയാൻ സമയമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരുടെ പേര് എഫ്ഐആറിൽ കൂട്ടിച്ചേർക്കുമെന്നും ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) അമൃത്സർ സ്റ്റേഷൻ ഓഫീസർ ബൽവീർ സിങ് വ്യക്തമാക്കി. എഫ്ഐആറിൽ പേരില്ലാത്തതിനാൽ ലോക്കോ പൈലറ്റിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബൽവിർ സിങ്ങ് കൂട്ടിച്ചേർത്തു.