അബുദാബി: മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടെ വഴിതെറ്റി വാഹനം മണലില്‍ പുതഞ്ഞുപോയ അറുപതുവയസുകാരനെ ഹെലികോപ്റ്ററിലെത്തി അബുദാബി പൊലീസ് രക്ഷിച്ചു. അല്‍ ഐനിലെ നഹല്‍ പ്രദേശത്തെ വിജനമായ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് കാറിന്റെ ടയറുകൾ മണലിൽ കുടുങ്ങി പോയത്. ഫോണ്‍ ബാറ്ററി തീര്‍ന്ന് ഓഫായി പോയതിനാല്‍ രക്ഷയ്ക്കായി ആരെയും ബന്ധപ്പെടാനും കഴിഞ്ഞില്ല. 

ഫോണിലെ ബാറ്ററി തീരുന്നതിന് മുന്‍പ് വീട്ടുകാരെ വിളിച്ചുവെങ്കിലും അവര്‍ക്ക് കൃത്യമായി വഴി പറഞ്ഞുകൊടുക്കാനായില്ല. ഇതിനിടെ ഫോണ്‍ ഓഫായി. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. അൽ ഐയിനിലെ നഹൽ ഏരിയയിലെ പൊലീസ് കൺട്രോൾ റൂമില്‍ വിവരം കിട്ടിയതിനെ തുടര്‍ന്ന് എയര്‍ ആംബുലന്‍സ് അയക്കുകയായിരുന്നു. എവിടെയാണെന്ന് കൃത്യമായി അറിയാത്തതിനാല്‍ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി വാഹനം കണ്ടെത്തി. കാറില്‍ കുടുങ്ങിയ യാത്രക്കാരനെ കണ്ടത്തിയ പൊലീസ് സംഘം, ഇതിനടത്തുത്ത് ഹെലികോപ്റ്റര്‍ ലാന്റ് ചെയ്ത് വാഹനത്തില്‍ നിന്ന് പുറത്തിറക്കി. 

ആരോഗ്യ നില പരിശോധിച്ച ശേഷം ഹെലികോപ്റ്ററിൽ ഇദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കുടുംബത്തെ വിവരം അറിയിക്കുകയും അവർക്കൊപ്പം യാത്രയാക്കുകയും ചെയ്തു. അബുദാബി പൊലീസിന് യാത്രക്കാരനും കുടുംബവും നന്ദി അറിയിച്ചു. മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നവര്‍ അടിയന്തര ഘട്ടങ്ങളില്‍ പൊലീസ് സഹായം തേടണമെന്നും ഇതിന് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ കൈയ്യില്‍ കരുതണമെന്നും അബൂദാബി എയര്‍ വിങ് ജഡയറക്ടര്‍ ജനറല്‍ ഇബ്രാഹീം ഹസന്‍ അല്‍ ബലൗഷി അറിയിച്ചു.