അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി 'സിഐയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി' സിഐ സതികുമാര്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കരിവാരി തേയ്ക്കാൻ ശ്രമമെന്ന് ഗണേഷ്കുമാര്‍

കൊല്ലം: ഗണേഷ് കുമാറിനെതിരായ കേസന്വേഷണത്തിൽ നിന്ന് അഞ്ചൽ സിഐയെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമെന്ന സർക്കാർ വാദം തെറ്റ്. മെയ് 30ന് ഇറങ്ങിയ സിഐമാരുടെ സ്ഥലംമാറ്റ പട്ടികയിൽ അഞ്ചൽ സിഐയുടെ പേരും ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ജൂൺ 13നാണ് ഗണേഷും യുവാവും തമ്മിൽ തർക്കമുണ്ടായത്. തന്നേയും സർക്കാരിനേയും കരിവാരിതേക്കാൻ ശ്രമമെന്ന് ഗണേഷ് കുമാർ.

ഇന്നലെ രാത്രി കൊല്ലം റൂറല്‍ എസ്പി അഞ്ചല്‍ സിഐയ്ക്കെതിരായ റിപ്പോര്‍ട്ട് തിരുവനന്തപുരം റേഞ്ച് ഐജിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഇങ്ങനെ: കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അഞ്ചൽ അഗസ്ത്യക്കോട് വച്ച് സംഭവം നടക്കുമ്പോൾ മഫ്തിയിലെത്തിയ അഞ്ചൽ സിഐ മോഹൻദാസ് എംഎല്‍എയേ വേഗം കടത്തി വിട്ടു. പരാതിക്കാരന്‍റെ ഭാഗം കേട്ടില്ല.എംഎല്‍എയുടെ ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച അനന്തകൃഷ്ന് നേരെ ആക്രോശിച്ച് കൊണ്ട് അടുത്ത് വന്ന് മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചു.അനന്തകൃഷ്ണന്‍റെ പരാതി അവസാനം രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ഗണേഷ്കുമാര്‍ എംഎല്‍എയ്ക്ക് ആദ്യം അവസരം നല്‍കി.

വീഴ്ചകളെല്ലാം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.സിഐ മോഹൻദാസിനെ പൊൻകുന്നത്തേക്കാണ് മാറ്റിയത്.പുതുതായി ചുമതലയേറ്റടെടുത്ത സിഐ സതികുമാറായിരിക്കും ഇനി ഈ കേസ് അന്വേഷിക്കുക.പുനലൂര്‍ ഡിവൈഎസ്പിക്ക് പകരം കൊല്ലം റൂറല്‍ എസ്പി തന്നെ നേരിട്ട് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കും. അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായാണ് സിഐയെ മാറ്റിയതെന്ന നിയസഭയിലെ സര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിഞ്ഞു. മെയ് മാസം 30 ആം തീയതി ഇറങ്ങിയ സിഐമാരുടെ ട്രാൻസ്ഫര്‍ ലിസ്റ്റില്‍ മോഹൻദാസിന്‍റെ പേരുമുണ്ട്.അഞ്ചല്‍ സംഭവത്തില്‍ തന്‍റെ ഭാഗം കെബി ഗണേഷ്കുമാര്‍ എംഎല്‍എ നിയമസഭയില്‍ ന്യായീകരിച്ചു.