അഞ്ചല്‍ കൊലപാതകം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുനലൂര്‍ ഡിവൈസ്പി കേസ് അന്വേഷിക്കും സിഐയുടെ വീഴ്ച പരിശോധിക്കും

കൊല്ലം: അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ച് കൊന്ന കേസില്‍ അഞ്ചല്‍ സിഐയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി. നിലവിലെ അന്വേഷണസംഘത്തിനെതിരെ സിപിഎം രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് മാറ്റം. പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാറാണ് പുതിയ അന്വഷണ ഉദ്യോഗസ്ഥൻ

തന്നെ നാല് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മണിക് റോയി പറയുന്ന വീഡിയോ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. പക്ഷേ പൊലീസ് രണ്ട് പ്രതികളില്‍ അന്വേഷണം ഒതുക്കി. സിഐ ഉള്‍പ്പെട്ട അന്വേഷണ സംഘം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറായില്ല. മര്‍ദ്ദനമേല്‍ക്കുന്ന സമയത്ത് മണിക്കിന്‍റെ ബന്ധുക്കളുടെ മൊഴിയെടുത്തില്ല .അന്ന് പിടിയിലായ പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി വിട്ടയച്ചു.

പൊലിസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെഎൻ ബാലഗോപാലും ഡിവൈഎഫ്ഐയും രംഗത്ത് വന്നിരുന്നു. സമ്മര്‍ദ്ദം കനത്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ സിഐ സതികുമാറിനെ മാറ്റിയത്. പുനലൂര്‍ സിഐയും കൊട്ടാരക്കര ഡിസിആര്‍ബി എസ്ഐയും പുതിയ അന്വേഷണ സംഘത്തിലുണ്ട്.