പൊലീസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചിരുന്നു
കൊല്ലം:അഞ്ചലില് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്ന കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റി. പുനലൂര് ഡിവൈഎസ്പി അനില്കുമാറിനാണ് അന്വേഷണ ചുമതല. സിഐയുടെ അന്വേഷണത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു.
കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും മറ്റ് പ്രതികളെ പിടിക്കാൻ തയ്യാറാകുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാല് ആരോപിച്ചിരുന്നു. പൊലീസ് ശരിയായി അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആരോപണം.
തന്നെ നാലുപേര് ചേര്ന്നാണ് മര്ദ്ദിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്തുവിട്ട സംഭാഷണത്തിൽ മണിക് പറയുന്നുണ്ടു. പക്ഷേ പൊലീസ് ശശിധരക്കുറുപ്പിലും ആസിഫിലും അന്വേഷണം അവസാനിപ്പിച്ചു. എന്നാല് കൊല്ലപ്പെട്ട മണിക് റോയിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില് കൂടുതല് പേരുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
