എയ്ഞ്ചല്‍ ഡി മരിയ പറയുന്നു 2014 ലെ ആ ഫൈനല്‍ അനുഭവം
- ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തിന് ഇറങ്ങുകയാണ് അര്‍ജന്‍റീന. അന്തിമ ടീമില്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത താരമാണ് അര്‍ജന്‍റീനയുടെ എയ്ഞ്ചല്‍ ഡി മരിയ
മോസ്കോ: ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തിന് ഇറങ്ങുകയാണ് അര്‍ജന്‍റീന. അന്തിമ ടീമില്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത താരമാണ് അര്‍ജന്‍റീനയുടെ എയ്ഞ്ചല്‍ ഡി മരിയ. മോശം ഫോമിനാല്‍ വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടയിലാണ് 2014 ലോകകപ്പ് ഫൈനലിലെ ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു അന്താരാഷ്ട്ര മാധ്യമത്തിലാണ് എയ്ഞ്ചല്‍ ഡി മരിയയുടെ വെളിപ്പെടുത്തല്‍.
2014 ലോകകപ്പ് ഫൈനലിൽ എന്നെ കളിപ്പിക്കരുതെന്ന് റയൽ മഡ്രിഡ് അർജന്റീന ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈനലിന്റെ അന്ന് രാവിലെ കാലിന്റെ വേദന കുറയ്ക്കുന്ന കുത്തിവയ്പെടുക്കാൻ ചെന്നപ്പോഴാണ് ടീം ഡോക്ടർ ഡാനിയൽ മാർട്ടിനസ് റയലിന്റെ കത്ത് തന്നത്. എന്റെ പരുക്കു ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഫൈനലിൽ ഇറക്കരുതെന്നാണ് ആവശ്യമെന്നു ഡോക്ടർ പറഞ്ഞു. തുറന്നു നോക്കുക പോലും ചെയ്യാതെ ആ കത്ത് ഞാൻ കീറിക്കളഞ്ഞു.
എന്നെ മറ്റേതെങ്കിലും ക്ലബ്ബിനു വിറ്റ് കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസിനെ ടീമിൽ എടുക്കാനാണ് റയലിന്റെ പദ്ധതിയെന്ന് എനിക്കറിയാമായിരുന്നു. പരുക്കും പ്രശ്നങ്ങളുമൊന്നുമില്ലാത്ത ഉരുക്കൾക്കാണല്ലോ വിൽക്കുമ്പോൾ ഡിമാൻഡ്. പക്ഷേ, പന്തു തട്ടിത്തുടങ്ങിയ കാലം മുതൽ അർജന്റീനയ്ക്കു വേണ്ടി ഫൈനൽ കളിച്ച് കിരീടം നേടുന്നതു സ്വപ്നം കണ്ടിരുന്ന എനിക്ക് അംഗീകരിക്കാനാകില്ലല്ലോ. പക്ഷേ കോച്ച് സബെല്ല ഫൈനലിൽ എന്നെ ഉൾപ്പെടുത്തിയില്ല. അന്നത്തെ ഫൈനൽ തോൽവിയോളം വിഷമിച്ച ദിവസങ്ങൾ അധികമില്ല ജീവിതത്തിൽ.