ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ യുവതി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത്. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് സിപിഎംകാരനെന്ന ആരോപണവുമായി ബിജെപി നേതാവ് കൃഷ്ണദാസ് രംഗത്തെത്തി. 

പമ്പ: ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ യുവതി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത്. ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നതിന് പിന്നാലെയാണ് ശബരിമല ദര്‍ശനം നടത്തുന്നതിനായി അഞ്ജുവും കുടുംബവും സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് സിപിഎംകാരനെന്ന ആരോപണവുമായി ബിജെപി നേതാവ് കൃഷ്ണദാസ് രംഗത്തെത്തി. 

വൈകീട്ട് അഞ്ചരയോടെ, നിലയ്ക്കല്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് യുവതി പമ്പയില്‍ എത്തിയത്. ഭര്‍ത്താവും രണ്ട് കുട്ടികളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ചേര്‍ത്തയിലെ ഇവരുടെ ബന്ധുക്കളുമായി പൊലീസ് സംസാരിച്ചു. ഇതേതുടര്‍ന്ന് യുവതിയുടെ ബന്ധുക്കൾ ആലപ്പുഴയിൽ നിന്നും തിരിച്ചു. ബന്ധുക്കളോട് കൂടി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന തീരുമാനത്തിലാണ് പൊലീസ്. 

യുവതിയുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ദര്‍ശനം സംബന്ധിച്ച കാര്യം യുവതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. സന്നിധാനത്തെ സാഹചര്യം യുവതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇതിനിടെ ശബരിമലയില്‍ ആചാരലംഘനം സിപിഎം അജണ്ടയെന്ന ആരോപണവുമായി ബിജെപി നേതാവ് കൃഷ്ണദാസ് രംഗത്തെത്തി. ദര്‍ശനത്തിനെത്തിയ യുവതിയുടെ ഭര്‍ത്താവ് സിപിഎംകാരനാണെന്നും കൃഷ്ണദാസ് ആരോപിച്ചു. ദേവസ്വം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് യുവതികളെ മലകയറ്റുവാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.