ഇപ്പോഴുള്ളതിനെക്കാൾ എത്ര കൂടുതൽ സ്വാതന്ത്ര്യമാണ് നസിറുദ്ദീന്‍ ഷായ്ക്ക് വേണ്ടതെന്ന് അനുപം ഖേർ ചോദിച്ചു. 

ദില്ലി: ബുലന്ദ്ഷഹർ കലാപത്തിൽ പ്രതികരിച്ച നസിറുദ്ദീൻ ഷാക്കെതിരെ നടൻ അനുപം ഖേർ രം​ഗത്ത്. ഇപ്പോഴുള്ളതിനെക്കാൾ എത്ര കൂടുതൽ സ്വാതന്ത്ര്യമാണ് നസിറുദ്ദീന്‍ ഷായ്ക്ക് വേണ്ടതെന്ന് അനുപം ഖേർ ചോദിച്ചു. പൊലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ മരത്തിനാണ് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യമെന്നും ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാക്കെതിരെ അനുപം ഖേര്‍ വിമർശനമുന്നയിച്ചിരിക്കുന്നത്.

രാജ്യത്ത് ഇപ്പോൾ സ്വാതന്ത്ര്യ നല്ലത് പോലെ ഉണ്ട്. നിങ്ങള്‍ക്ക് സൈന്യത്തെ ചീത്ത വിളിക്കാനും, വ്യോമസേനാ തലവനെ മോശം പറയാനും, സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ ഇപ്പോള്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത്?തനിക്ക് തോന്നിയത് പോലെയാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ അർത്ഥം സത്യമാണെന്നല്ല-അനുപം ഖേര്‍ പറഞ്ഞു.

ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് പ്രതികരിച്ച നസീറുദ്ദീന്‍ ഷായ്ക്കെതിരെ സംഘപരിവാർ അടക്കമുള്ളവർ പ്രതിഷേധ പ്രകടനങ്ങളുമായി രം​ഗത്തെത്തിരുന്നു.“ചിന്തിക്കുന്ന ഓരോ വ്യക്തിയ്ക്കും ദേഷ്യമാണ് തോന്നേണ്ടത്, ഭയമല്ല. ഇത് നമ്മുടെ വീടാണ്. ഇവിടെ നിന്നും നമ്മെ പുറത്താക്കാന്‍ ആര്‍ക്കാണ് ധൈര്യം?” നസീറുദ്ദീന്‍ ഷാ ചോദിക്കുകയുണ്ടായി. 

ഹിന്ദുത്വ സംഘടനയായ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് നസീറുദ്ദീന്‍ ഷായ്ക്ക് പാകിസ്താനിലേയ്ക്കുള്ള വിമാന ടിക്കറ്റ് എടുക്കുകയും നസീറുദ്ദീന്‍ ഷാ പാകിസ്താന്‍ ഏജന്റിനെ പോലെയാണ് പെരുമാറുന്നത് എന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. തുടർന്ന് അജ്മീര്‍ സാഹിത്യോത്സവത്തില്‍ നസീറുദ്ദീന്‍ ഷാ പങ്കെടുക്കാനിരുന്ന പരിപാടി യുവമോര്‍ച്ച പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.