ജോര്‍ദാന്‍ ഡെഡ് സീയിലെ മൂവന്‍പിക്ക് ഹോട്ടലിലായിരുന്നു അറബ് വ്യോമയാന ഉച്ചകോടി. അറബ് മേഖലയില്‍ നിന്നുള്ള വ്യോമയാന, ടൂറിസം, മാധ്യമ രംഗങ്ങളിലെ പ്രമുഖരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. വ്യോമ ഗതാഗത മേഖലയിലെ വിവിധ വശങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്. അറബ് വിമാനക്കമ്പനികളുടെ വിമാനങ്ങളുടെ എണ്ണം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ധിക്കുമെന്ന് എയര്‍ അറേബ്യ സി.ഇ.ഒ ആദില്‍ അലി വ്യക്തമാക്കി. നിലവില്‍ 1300 വിമാനങ്ങളാണ് മേഖലയിലെ വിമാനക്കമ്പനികള്‍ക്കുള്ളത്.

അറബ് മേഖലയിലെ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ വര്‍ഷം 325 മില്യണ്‍ പേരാണ് യാത്ര ചെയ്തത്. 196 മില്യണ്‍ യാത്രക്കാര്‍ മേഖലയിലെ വിമാനക്കമ്പനികളെയാണ് യാത്ര ചെയ്യാന്‍ ആശ്രയിച്ചത്. മേഖലയിലെ വ്യോമയാന രംഗത്ത് ധാരാളം ഒഴിവുകളാണ് വരും വര്‍ഷങ്ങളില്‍ സൃഷ്‌ടിക്കപ്പെടുകയെന്നും ഉച്ചകോടി വിലയിരുത്തി. വ്യോമയാന ഉച്ചകോടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഏവിയേഷന്‍ എഞ്ചിനീയറിംഗ് സംബന്ധിച്ച് പ്രത്യേക സെഷനും ഒരുക്കിയിരുന്നു. ലിറ്റില്‍ എഞ്ചിനീയേഴ്‌സ് എന്ന പേരില്‍ എയര്‍ബസ് കമ്പനിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജോര്‍ദാന്‍ ടൂറിസം മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു അറബ് വ്യോമയാന ഉച്ചകോടി.