ദുബായ്: സഞ്ചാരലോകത്തെ പുത്തന്‍ പ്രവണതകളും സാധ്യതകളും ആരായുന്ന ആറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ദുബായി വേള്‍ഡ്‌ട്രേഡ്‌സെന്ററില്‍ തുടക്കമായി. നാലു ദിവസം നീണ്ടു നില്‍ക്കുന്നമേളയില്‍ 65 ദേശീയ പവലിയനുകളിലായി 150 രാജ്യങ്ങളില്‍ നിന്നുള്ള 2600 പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്.

ടൂറിസം രംഗത്ത് വന്‍ കുതിച്ച് ചാട്ടത്തിന് സഹായിക്കുന്ന നിരവധി പരിപാടികളാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലുള്ളത്. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ഹോട്ടല്‍ ബ്രാന്‍ഡുകള്‍, ക്രൂയിസ് സംഘങ്ങള്‍ തുടങ്ങിയവ മേളയില്‍ പങ്കെടുക്കുന്നുണ്ട്. 150 ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 65 ദേശീയ പവലിയനുകളും നൂറിലധികം പുതിയ സംരംഭകരും ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി

സഞ്ചാരമേഖലയിലെ പുതിയ പരീക്ഷണങ്ങളാണ് ഇത്തവണത്തെ മേളയുടെ മുഖ്യ ആശയം. സെമിനാറുകളും ചര്‍ച്ചകളും അടക്കം 35 പരിപാടികളും വിവിധരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതല ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്. ഐ.എല്‍.ടി.എം. എന്ന പേരില്‍ ഒരുക്കുന്ന വേദിയിലൂടെ പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ചകള്‍ ഒരുക്കുകയും ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. അറേബ്യന്‍ ട്രാവല്‍മാര്‍ക്കറ്റ്, ദുബായുടെ പുതിയ ടൂറിസം പദ്ധതികളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്നതോടൊപ്പം നിക്ഷേപാവസരങ്ങളുടെ വാതിലുകള്‍ തുറക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. നാലു ദിവസം നീണ്ടു നില്‍ക്കുന്ന മേള വ്യാഴാഴ്ച സമാപിക്കും.