കോര്‍പറേറ്റുകള്‍ കടമെടുത്ത് തിരിച്ചുനല്‍കാത്ത അത്രയും പണം ജനങ്ങളുടെ കൈയില്‍നിന്ന് ബാങ്കുകളിലേക്ക് തിരിച്ചുപിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അഴിമതിയില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. കോര്‍പറേറ്റ് കള്ളപ്പണക്കാരെ വെറുതെ വിട്ട് സാധാരണക്കാരെ ക്യൂ നിര്‍ത്തിയ നടപടി ദേശസ്നേഹമല്ല, ദേശദ്രോഹമാണ്.
സഹാറ, ബിര്‍ള കമ്പനികളില്‍നിന്ന് നരേന്ദ്ര മോദി കോടികള്‍ കൈക്കൂലി വാങ്ങിയ വിവരങ്ങള്‍ ആദായനികുതി വകുപ്പിന്‍െറ രേഖകള്‍ സഹിതം ഞങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ നിരപരാധിത്തം തെളിയിക്കണമെന്നും ഞങ്ങളെ ജയിലിലടയ്ക്കാന്‍ തയ്യാറുണ്ടോയെന്നും കെജരിവാള്‍ ചോദിച്ചു.

പ്രധാനമന്ത്രി അന്വേഷണത്തിനു തയ്യാറാകാത്തത് പണം വാങ്ങിയതിന്‍റെ തെളിവായാണ് കരുതേണ്ടതെന്നും ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പേര് കോര്‍പറേറ്റുകളുടെ കൈക്കൂലിക്കാരുടെ രണ്ടാം നമ്പര്‍ ബുക്കില്‍ വരുന്നതെന്നും കെജരിവാള്‍ ആരോപിച്ചു.

കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് മോദി ചിലവഴിച്ചുവെന്നു പറയുന്ന 20,000 കോടി വെള്ളപ്പണമാണെന്ന് മോദിക്ക് തെളിയിക്കാനാകുമോയെന്ന് കെജരിവാള്‍ ചോദിച്ചു.

 രാഷ്ട്രീയപാര്‍ട്ടികളുടെ പക്കലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം. ആപിന്‍റെ വരവു ചെലവ് ഞങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്. അതുപോലെ ബി.ജെ.പിയും കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും വരവു ചെലവ് കണക്കുകള്‍ പരസ്യമാക്കാന്‍ കെജരിവാള്‍ വെല്ലുവിളിച്ചു.