കൊള്ളലാഭമാണ് വിതരണ കമ്പനികള്‍ നേടുന്നതെന്ന് സര്‍ക്കാര്‍ വാദം റഗുലേറ്ററി കമ്മിഷനും ശരിവച്ചു.

ദില്ലി: സ്വകാര്യവൈദ്യുതി വിതരണ കമ്പനികളുടെ ഷോക്കടിപ്പിക്കുന്ന നിരക്കില്‍ നിന്ന് ദില്ലിയെ രക്ഷപ്പെടുത്തിയെന്നതാണ് അരവിന്ദ് കെജ്‍രിവാളിന്റെ പ്രധാന നേട്ടം. വൈദ്യുതി ചാര്‍ജ് പകുതിയായി കുറയ്‌ക്കുമെന്ന പ്രകടന പത്രിക വാഗ്ദാനം ആദ്യ വര്‍ഷം തന്നെ കെജ്രിവാള്‍ പാലിച്ചു.

വൈദ്യുതി വിതരണ രംഗം സ്വകാര്യ കമ്പനികള്‍ കയ്യടക്കിയ ദില്ലിയിലെ ഷോക്കടിപ്പിക്കുന്ന ചാര്‍ജ് കുറയ്‌ക്കുമെന്ന വാഗ്ദാനമാണ് ആം അദ്മിയെ അധികാരത്തിലെത്തിച്ച ഒരു കാരണം. ആദ്യ വര്‍ഷത്തില്‍ തന്നെ 400 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് പകുതിയായി കുറച്ചു. കൊള്ളലാഭമാണ് വിതരണ കമ്പനികള്‍ നേടുന്നതെന്ന് സര്‍ക്കാര്‍ വാദം റഗുലേറ്ററി കമ്മിഷനും ശരിവച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചില്ല. ഈ സാമ്പത്തിക വര്‍ഷം 32 ശതമാനം വരെ വൈദ്യുതി ചാര്‍ജ് കുറച്ചു. എന്നാല്‍ ഫിക്‌സഡ് ചാര്‍ജ് കൂട്ടി.

പക്ഷേ ദില്ലിയിലെ കൊടുചൂടില്‍ വൈദ്യുതി ഉപയോഗം കൂടുമ്പോള്‍ നിരക്ക് കുറവിലെ ആശ്വാസം അത്രയ്‌ക്കങ്ങോട്ട് ഫലെ ചെയ്യില്ലെന്നും ദില്ലിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളികള്‍ പറയുന്നു. വൈദ്യുതി സബ്സിഡിക്കായി 1830 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ദില്ലി സര്‍ക്കാര്‍ വകയിരുത്തിയത് . നേരത്തെ വര്‍ഷാവര്‍ഷം 26 ശതമാനം വരെ വൈദ്യുതി നിരക്ക് ഉയര്‍ത്തിയിടത്താണ് കെജ്രിവാള്‍ സര്‍ക്കാരിന് ഈ മാറ്റം കൊണ്ടുവരാനായാത്.