ദില്ലി മുന്‍സിപ്പല്‍ കോപ്പറേഷന്‍ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ വലിയ അസംതൃപ്തിയാണ് നിലനില്‍ക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഈ സാഹചര്യത്തിലാണ് സ്വയം വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തുന്നത്. തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആത്മപരിശോധനക്ക് ഈ അവസരം ഉപയോഗിക്കുമെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു ഇനി ഒഴിവുകഴിവുകള്‍ പറയാനുള്ള സമയമല്ലെന്നും പ്രവര്‍ത്തിയാണ് ആവശ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോടും വോട്ടര്‍മാരോടും സംസാരിച്ചിരുന്നെന്നും കെജ്‌രിവാള്‍ പ്രസ്താവനയില്‍ പറയുന്നു. ഈയിടെ തെരഞ്ഞെടുപ്പ് നടന്ന ദില്ലിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി വന്‍ വിജയമാണ് കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തെത്താന്‍ ആം ആദ്മിക്ക് കഴിഞ്ഞുവെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ ബി.ജെ.പിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം പിന്നിലാണ്. ആം ആദ്മി. ഗോവ, പഞ്ചാബ് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജയം നേടാമെന്ന് ആം ആദ്മി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും നിരാശയായിരുന്നു ഫലം.