ഒടുവില്‍ അവര്‍ ശരിയായ തീരുമാനമെടുത്തുവെന്ന് അര്‍ജന്റീന സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ പ്രതികരിച്ചു

ടെല്‍ അവീവ്: സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഇസ്രയേലുമായുള്ള ലോകകപ്പ് ഫുട്ബോള്‍ സൗഹൃദമത്സരം അര്‍ജന്‍റീന ഉപേക്ഷിച്ചു. ജെറുസലേമിലെ ടോഡി സ്റ്റേഡിയത്തില്‍ ശനിയാഴ്ചയായിരുന്നു മല്‍സരം നിശ്ചയിച്ചിരുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ ഉയര്‍ന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ മത്സരം ഉപേക്ഷിക്കുകയാണെന്ന് അര്‍ജന്റീനയിലെ ഇസ്രയേല്‍ എംബസി വ്യക്തമാക്കി.

ഒടുവില്‍ അവര്‍ ശരിയായ തീരുമാനമെടുത്തുവെന്ന് അര്‍ജന്റീന സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ പ്രതികരിച്ചു. അതേസമയം, മത്സരം റദ്ദാക്കിയതിനെക്കുറിച്ച് ഇസ്രയേല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച നടക്കാനിരുന്ന മത്സരം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അര്‍ജന്റീനക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

ഇസ്രയേലിനെതിരെ കളിച്ചാല്‍ മെസിയുടെ ജേഴ്‌സിയും ചിത്രങ്ങളും കത്തിച്ചു പ്രതിഷേധിക്കുമെന്നു വരെ പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തിരുന്നു.നിലവിലെ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രസിഡന്റ് ബെന്യാമിന്‍ നെതന്യാഹു അര്‍ജന്റീന പ്രസിഡന്റ് മൗറീഷോയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതേസമയം, മല്‍സരം ഉപേക്ഷിച്ചതായുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പലസ്തീനില്‍ ആഘോഷപ്രകടനങ്ങള്‍ തുടങ്ങി.ഗാസയിലും വെസ്റ്റ് ബാങ്കിലും മെസിക്കും സഹകളിക്കാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസ്താവന പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പുറത്തിറക്കി. മൂല്യങ്ങളും ധാര്‍മ്മികതയും കളിയും ഇവിടെ വിജയിച്ചെന്ന് പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ജിബ്രില്‍ റജോബ് പറ‍ഞ്ഞു.