സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയില്‍
ഇരുവരും മോഷണം പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതികളും ഒരുമിച്ചു ജയിലിൽ കിടന്നിട്ടുള്ളവരുമാണെന്ന് പോലീസ്
ഇടുക്കി: തൊടുപുഴയിൽ സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. മോഷണവും പിടിച്ചുപറിയുമടക്കം നിരവധി കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
മൗഗ്ലി അനസ് എന്ന് ഇരട്ടപ്പേരുളള പട്ടയം കവല സ്വദേശി അനസാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ പെരുമ്പാവൂരിലെ ലോഡ്ജിൽ നിന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് സുഹൃത്തായ കീരികോട് സ്വദേശി അബുവിനെയാണ് ഇയാൾ താമസിക്കുന്ന ലോഡ്ജിലേക്ക് ഫോൺ ചെയ്തു വിളിച്ചുവരുത്തി വെട്ടികൊല്ലാൻ ശ്രമിച്ചത്. മുമ്പു നടന്ന അടിപിടി സംഭവത്തിലെ വൈരാഗ്യമായിരുന്നു കാരണം.
അനസിന്റെ വെട്ടേറ്റ അബു കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലാണ്. ഇരുവരും മോഷണം പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതികളും ഒരുമിച്ചു ജയിലിൽ കിടന്നിട്ടുള്ളവരുമാണെന്ന് പോലീസ് പറഞ്ഞു. നാടുവിടാനൊരുങ്ങിയ പ്രതിയെ പെരുമ്പാവൂർ കുറുപ്പുംപടി സ്റ്റേഷനുകളുടെ സഹായത്തോടെ യുമാണ് തൊടുപുഴ പോലീസ് വലയിലാക്കിയതു്.