തിരുവനന്തപുരം: എതിരാളികളെ ശത്രുരാജ്യങ്ങൾ പോലും ചെയ്യാത്ത ക്രൂരമായ രീതിയിൽ സിപിഎം കൊല്ലുകയാണെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി.രാഷ്ട്രീയ അക്രമങ്ങളിൽ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും തലസ്ഥാനത്തെത്തിയ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട ആർഎസ് എസ് പ്രവർത്തകൻ രാജേഷിന്റെ വീട് ജെയ്റ്റ്ലി സന്ദർശിച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയസംഘർഷങ്ങൾ ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാക്കാനാണ് ജയ്റ്റ്ലിയുടെ തിരുവനന്തപുരം ദൗത്യം. കേരളതിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നുവരെ ആ‍ർഎസ്എസ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിസഭയിലെ പ്രബലന്‍റെ വരവ്. രാവിലെ പ്രത്യേക വിമാനത്തിലെത്തിയ ജെയ്റ്റ്ലി ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വീട് സന്ദർശിച്ചു. രാജേഷ് അനുസ്മരണസമ്മേളത്തിൽ സിപിഎമ്മിനെതിരെ ജെയ്റ്റിലി ആഞ്ഞടിച്ചു.

തലസ്ഥാനത്തെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട പാർട്ടിപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും ജെയ്റ്റിലി കാണും. ആർഎസ്എസ് ആവശ്യത്തിൽ ജെയ്റ്റ്ലിുടെ നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തിരുവനന്തപുരം സന്ദർശനത്തിന് ശേഷം കേന്ദ്ര സർക്കാറിന് ജെയ്റ്റ്ലി റിപ്പോർട്ട് നൽകാൻ സാധ്യതയുണ്ട്. ജെയ്റ്റ്ലിക്ക് പിന്നാലെ അമിത്ഷായും ബിജെപി മുഖ്യമന്ത്രിമാരും അണിനിരക്കുന്ന സംസ്ഥാന പദയാത്രയും ബിജെപി ആലോചിക്കുന്നുണ്ട്.