ഇന്‍സുലിനില്‍ മായമോ...? ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം
15 ലക്ഷത്തിലധികം പ്രമേഹരോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 20 ശതമാനത്തിലധികം പേരും ഇന്‍സുലിന്‍ ചികില്‍സയെയാണ് ആശ്രയിക്കുന്നത്. കേരളത്തില്‍ ഒരു വര്‍ഷം 250 കോടിക്കടുത്ത് ഇന്‍സുലിന്‍ വില്‍പനയാണ് നടക്കുന്നത്. കോടികളുടെ ബിസിനസാണ് ഇതുവഴിയുണ്ടാവുന്നത്. ഇന്‍സുലിന്‍ ബിസിനസിന്റെ വലിയ ശൃംഖലയായി കൊച്ചുകേരളം മാറുമ്പോഴും ഇതിന് പരിശോധനാ സംവിധാനങ്ങള്‍ പേരിനുപോലുമില്ല.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം 12 വര്‍ഷമായി ഇന്‍സുലിന്‍ കുത്തിവയ്‌ക്കുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി രാജന് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുന്നില്ല. ജീവിതചര്യയും ഭക്ഷണക്രമവുമൊക്കെ മാറ്റിയെങ്കിലും രക്ഷയില്ലാതെ വന്നതോടെ ഡോസ് കൂട്ടിക്കൂട്ടി ഇന്‍സുലിന്‍ എടുക്കുക്കുകയാണ്. ഇതിനും ഫലമില്ലാതെ വന്നപ്പോഴാണ് ഇതോടെയാണ് ഇന്‍സുലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ രാജന്‍ തീരുമാനിച്ചത് . അതിനായി മരുന്ന് പരിശോധനാ ലാബിലെത്തിയപ്പോള്‍ അതിനുള്ള കെമിക്കല്‍സോ സംവിധാനങ്ങളോ ഇല്ലെന്നായിരുന്നു മറുപടി. കൂടിയ ഡോസില്‍ ഇന്‍സുലിന്‍ നല്‍കിയിട്ടും വിചാരിച്ച ഫലം കിട്ടാതായതോടെ പരാതി നല്‍കിയ ഡോക്ടര്‍മാരുമുണ്ട്. നിരവധി തവണ ഡോസ് കൂട്ടി മരുന്ന് നല്‍കിയിട്ടും തൊട്ടടുത്ത ദിവസം രാവിലെ പരിശോധിച്ചാല്‍ പോലും രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാവാറില്ലെന്ന് ഇങ്ങനെ പരാതി നല്‍കിയ ഡോ. പ്രമീളദേവി പറയുന്നു.
ഡ്രഗ്സ് കണ്‍ട്രോളറിനു കീഴിലുള്ളത് തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് ലാബുകളുണ്ട്. ഇവിടെ രണ്ടിടത്തും ഇന്‍സുലിന്‍ പരിശോധിക്കാനാകില്ല. ഇത്തരം പരിശോധനയ്ക്കുള്ല സംവിധാനമൊരുക്കാന്‍ ശുപാര്‍ശ വല്ലതും നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ലക്ഷങ്ങള്‍ ചെലവു വരുന്നതിനാല്‍ ആലോചനയില്‍ പോലുമില്ലെന്നായിരുന്നു മറുപടി ഡ്രഗ്സ് കണ്‍ട്രോളര്‍ പി.ഹരിപ്രസാദ് പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കാനാകാത്ത സ്ഥതി അതീവ ഗരുരുതരമാണെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നു.